X

അണ്ടര്‍19 ലോകകപ്പ് ഇന്ത്യക്ക് : മന്‍ജോത് കര്‍ളക്ക് സെഞ്ച്വറി

 

മൗണ്ട് മൗഗ്‌നുയി: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. എട്ടു വിക്കറ്റും 67 പന്തും ബാക്കിനില്‍ക്കെ ആധികാരികമായികുന്നു ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസ് ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍ മന്‍ജോത് കര്‍ളയുടെ സെഞ്ച്വറി മികവില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ഇതോടെ അണ്ടര്‍19 ലോകകപ്പ് കിരീടത്തില്‍ നാലു തവണ മുത്തമിടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ടീം ഇന്ത്യ സ്വന്തമാക്കി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ശിഷണത്തില്‍ ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് ഇന്ത്യ ലോകജേതാക്കളായത്.

 

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യവിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കികൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. പുറത്താകാതെ 102 പന്തില്‍ എട്ടു ഫോറും മൂന്നു സിക്‌സും പറത്തി മന്‍ജോത് കര്‍ള 101 റണ്‍സുമായി തിളങ്ങിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ (31), ഹര്‍വിക് ദേശായി (47) എന്നിവര്‍ മികച്ച പിന്തുണ മന്‍ജോത് കര്‍ളക്ക് നല്‍കി. ഇതോടെ
ഓസീസിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല എന്നതാണ് സത്യം. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിജയ കുതിപ്പിന് തുടക്കമിട്ടത്.

102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ മെര്‍ലോയാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ഉപ്പല്‍ 34 റണ്‍സിന് നേടി. രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ് മികവാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്.

നേരത്തെ വിരാട് കോഹ്‌ലി, മുഹമ്മദ് കൈഫ്, ഉന്മുക്ത് ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇതിനുമുമ്പ് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് സ്വന്തമാക്കിയത.്

chandrika: