X

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലടക്കം പ്രതിയായ പൊലീസ് ഇന്‍സ്‌പെക്ടറെ പിരിച്ചുവിട്ടു

നിരവധിക്കേസുകളില്‍ പ്രതിയായ ഒരു ഇന്‍സ്‌പെക്‌റെ കൂടി കേരളാ പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്ന ആര്‍ ജയസനിലിനെയാണ് സര്‍വീസില്‍ നിന്നും ഡിജിപി പിരിച്ചുവിട്ടത്. പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ് ജയസനില്‍. ഇതോടെ നാലാമത്തെ എസ്.എച്ച്.ഒയെയാണ് കേരളാ പൊലീസില്‍ നിന്നും പിരിച്ചു വിടുന്നത്. നടപടി ക്രമങ്ങളുടെ ഭാഗമായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ജയസനിലിന് നല്‍കിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി.

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസ്

കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവായിരുന്നു പരാതിക്കാരന്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ കേസിന്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം കാണാനെത്തിയ പ്രതിയോട് തന്റെ ചില താത്പര്യങ്ങള്‍ പരിഗണിക്കണമെന്നും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നും ജയസനില്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിനെ സി.ഐ താന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാന്‍ അന്‍പതിനായിരം രൂപ ജയസനില്‍ പ്രതിയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.

എന്നാല്‍ പിന്നീട് വാക്ക് പാലിക്കാതിരുന്ന സിഐ പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ഇയാള്‍ പോക്‌സോ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്‌സോ കേസ് പ്രതി പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്‌റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതിയും നല്‍കുകയായിരുന്നു.

webdesk13: