X

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ സംവിധായകന്‍

പി.എ റഫീഖ് സക്കറിയ
കൊച്ചി

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ പ്രധാനിയായിരുന്നു സിദ്ദീഖ്. എറണാകുളം ജില്ലയിലെ കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1954 ഓഗസ്റ്റ് ഒന്നിനാണ് സിദ്ദീഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളിലെ ക്ലാര്‍ക്കായി ജോലി ചെയ്ത സിദ്ദീഖ് മിമിക്രിയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്.

കലാഭവനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ സിദ്ദീഖിന്റെയും ലാലിന്റെയും മിമിക്രി കണ്ട് അവരുടെ അസാമാന്യകഴിവ് തിരിച്ചറിഞ്ഞ ഫാസില്‍ തന്റെ സഹായിയായി അവരെ കൂടെക്കൂട്ടുകയായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആയിരുന്നു ഇരുവരും സഹസംവിധായകനായ ആദ്യ ചിത്രം. പിന്നീട് ഫാസിലിന്റെ തന്റെ എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങളിലും സിദ്ദീഖും ലാലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളുടെ കഥയും സിദ്ദീഖ്-ലാല്‍മാരുടേതായിരുന്നു. സിദ്ദീഖും ലാലും വന്ന് നാടോടിക്കാറ്റിന്റെ കഥ പറയുമ്പോള്‍ ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ദാസനേയും വിജയനേയും മദ്രാസിലേക്ക് കയറ്റിവിടുന്ന ഗഫൂര്‍ക്കയുടെ കഥാഭാഗമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സത്യന്‍ അന്തിക്കാട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ പങ്കാളിത്തത്തോടെ ഈ കഥ വികസിപ്പിക്കുകയും ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതുകയും ചെയ്തതോടെയാണ് നാടോടിക്കാറ്റ് എന്ന ചലച്ചിത്രം രൂപപ്പെടുന്നത്. നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും അവരുടെ പ്രാരാബ്ധങ്ങളെയും തമാശകളെയും മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. സിദ്ദീഖിലെയും ലാലിലെയും പ്രതിഭയെ ഊതിക്കാച്ചിയെടുത്ത ഫാസില്‍ തന്നെയാണ് ഇരുവരുടെയും ആദ്യ സംവിധാന സംരംഭമായ റാംജിറാവ് സ്പീക്കിംഗിന് 1989-ല്‍ വഴിയൊരുക്കിയത്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ ഫാസിലായിരുന്നു. മികച്ച നടന്മാരെങ്കിലും താരമൂല്യങ്ങളില്ലാത്ത മുകേഷിനെയും, ഇന്നസെന്റിനെയും, പുതുമുഖമായ സായികുമാറിനെയും, മലയാളത്തില്‍ തുടക്കക്കാരിയായ രേഖയും അണിനിരത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഇരുവരും ചേര്‍ന്നൊരുക്കിയത്. റാംജിറാവ് സ്പീക്കിംഗ് പ്രദര്‍ശിപ്പിച്ച ആദ്യ ആഴ്ച തിയറ്ററുകളില്ലെല്ലാം കാഴ്ചക്കാര്‍ ശുഷ്‌കമായിരുന്നെങ്കിലും ചിത്രം കണ്ടവരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് കൂട്ടംകുട്ടാമായെത്തി ഹിറ്റാക്കിയ ചിത്രം എന്ന പ്രത്യേകതയും റാംജിറാവിനുണ്ട്. തമിഴില്‍ ‘അരങ്ങേട്ര വെളൈ’ എന്ന പേരിലും, തെലുങ്കില്‍ ‘ധനലക്ഷ്മി ഐ ലവ് യു’എന്ന പേരിലും റീമേക്കായി വന്നു. മാന്നാര്‍ മത്തായിയും, ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും, ഹംസക്കോയയും ഉറുമീസ് തമ്പാനും അതിലെ ശുദ്ധഹാസ്യവും ഗാനങ്ങളുമെല്ലാം ഇന്നും മലയാളികള്‍ക്ക് മധുരോതരമായ ഓര്‍മയാണ്. എസ്.ബാലകൃഷ്ണന്‍ എന്ന പുതിയ സംഗീത സംവിധായകനെയും ഈ ചിത്രത്തിലൂടെ ഇരുവരും പരിചയപ്പെടുത്തി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സിദ്ദീഖും ലാലും ചേര്‍ന്ന് ഹാസ്യത്തിന്റെ പെരുമഴയുമായി നിരവധി ചിത്രങ്ങളൊരുക്കി. റാംജിറാവിനു പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 1993- ലെ വേര്‍പിരിയലിനുശേഷം, സിദ്ദിഖ് സംവിധായകനായി തന്റെ കരിയര്‍ തുടര്‍ന്നപ്പോള്‍ ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലുമാണ് ശ്രദ്ധ കേന്ദീകരിച്ചത്. സിനിമയിലെ തന്നെ വ്യത്യസ്ത പാതകളിലായി സഞ്ചാരമെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ഊഷ്മളമായി തന്നെ തുടര്‍ന്നു. സിദ്ദീഖിന്റെ ഒറ്റയ്ക്കുള്ള ആദ്യ സംവിധാന സംരംഭമായ ഹിറ്റ്‌ലറിലും പിന്നീട് വന്ന ഫ്രണ്ട്‌സും നിര്‍മിച്ചത് ലാലായിരുന്നുവെങ്കില്‍ ലാല്‍ സംവിധാനം ചെയ്ത കിംഗ് ലയറിന്റെ കഥ സിദ്ദീഖിന്റേതായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം സിദ്ദീഖ് തന്നെ സാന്നിധ്യമറിയിച്ചു. മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ദിലീപ് അഭിനയിച്ച ബോഡിഗാര്‍ഡ്, കാവലന്‍ എന്ന പേരില്‍ തമിഴില്‍ പുറത്തിറക്കിയപ്പോള്‍ വന്‍ വിജയമായി. ഹിന്ദിയില്‍ ഇതേ ചിത്രം ബോഡിഗാര്‍ഡ് എന്നപേരില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയും സിദ്ദീഖ് ഒരുക്കി. ഹിന്ദിയില്‍ എക്കാലത്തെയും പണംവാരിചിത്രങ്ങളില്‍ ഇടംപിടിക്കാനും ഈ സിനിമക്ക് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഹിന്ദിയില്‍ പേരെടുക്കാന്‍ സാധിച്ച ആദ്യ മലയാളി സംവിധായകനെന്ന ബഹുമതിയും സിദ്ദീഖിന് സ്വന്തമാണ്. പ്രിയദര്‍ശന്റെ ഹിന്ദിയിലെ ഹിറ്റുകളായ ഹേരാഫേരി, ഹല്‍ച്ചല്‍, ദോല്‍ എന്നിവ യഥാക്രമം സിദ്ദീഖ്-ലാലുമാരുടെ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സിനിമകളുടെ റീമേക്കുകളായിരുന്നു.

webdesk11: