Connect with us

Culture

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ സംവിധായകന്‍

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ പ്രധാനിയായിരുന്നു സിദ്ദീഖ്.

Published

on

പി.എ റഫീഖ് സക്കറിയ
കൊച്ചി

ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ, മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ പ്രധാനിയായിരുന്നു സിദ്ദീഖ്. എറണാകുളം ജില്ലയിലെ കലൂര്‍ ചര്‍ച്ച് റോഡില്‍ സൈനബാസില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1954 ഓഗസ്റ്റ് ഒന്നിനാണ് സിദ്ദീഖിന്റെ ജനനം. കലൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുറച്ചുകാലം പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളിലെ ക്ലാര്‍ക്കായി ജോലി ചെയ്ത സിദ്ദീഖ് മിമിക്രിയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്.

കലാഭവനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ സിദ്ദീഖിന്റെയും ലാലിന്റെയും മിമിക്രി കണ്ട് അവരുടെ അസാമാന്യകഴിവ് തിരിച്ചറിഞ്ഞ ഫാസില്‍ തന്റെ സഹായിയായി അവരെ കൂടെക്കൂട്ടുകയായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ആയിരുന്നു ഇരുവരും സഹസംവിധായകനായ ആദ്യ ചിത്രം. പിന്നീട് ഫാസിലിന്റെ തന്റെ എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ തുടങ്ങിയ ചിത്രങ്ങളിലും സിദ്ദീഖും ലാലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളുടെ കഥയും സിദ്ദീഖ്-ലാല്‍മാരുടേതായിരുന്നു. സിദ്ദീഖും ലാലും വന്ന് നാടോടിക്കാറ്റിന്റെ കഥ പറയുമ്പോള്‍ ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ദാസനേയും വിജയനേയും മദ്രാസിലേക്ക് കയറ്റിവിടുന്ന ഗഫൂര്‍ക്കയുടെ കഥാഭാഗമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സത്യന്‍ അന്തിക്കാട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ പങ്കാളിത്തത്തോടെ ഈ കഥ വികസിപ്പിക്കുകയും ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതുകയും ചെയ്തതോടെയാണ് നാടോടിക്കാറ്റ് എന്ന ചലച്ചിത്രം രൂപപ്പെടുന്നത്. നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും അവരുടെ പ്രാരാബ്ധങ്ങളെയും തമാശകളെയും മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. സിദ്ദീഖിലെയും ലാലിലെയും പ്രതിഭയെ ഊതിക്കാച്ചിയെടുത്ത ഫാസില്‍ തന്നെയാണ് ഇരുവരുടെയും ആദ്യ സംവിധാന സംരംഭമായ റാംജിറാവ് സ്പീക്കിംഗിന് 1989-ല്‍ വഴിയൊരുക്കിയത്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ ഫാസിലായിരുന്നു. മികച്ച നടന്മാരെങ്കിലും താരമൂല്യങ്ങളില്ലാത്ത മുകേഷിനെയും, ഇന്നസെന്റിനെയും, പുതുമുഖമായ സായികുമാറിനെയും, മലയാളത്തില്‍ തുടക്കക്കാരിയായ രേഖയും അണിനിരത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഇരുവരും ചേര്‍ന്നൊരുക്കിയത്. റാംജിറാവ് സ്പീക്കിംഗ് പ്രദര്‍ശിപ്പിച്ച ആദ്യ ആഴ്ച തിയറ്ററുകളില്ലെല്ലാം കാഴ്ചക്കാര്‍ ശുഷ്‌കമായിരുന്നെങ്കിലും ചിത്രം കണ്ടവരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് കൂട്ടംകുട്ടാമായെത്തി ഹിറ്റാക്കിയ ചിത്രം എന്ന പ്രത്യേകതയും റാംജിറാവിനുണ്ട്. തമിഴില്‍ ‘അരങ്ങേട്ര വെളൈ’ എന്ന പേരിലും, തെലുങ്കില്‍ ‘ധനലക്ഷ്മി ഐ ലവ് യു’എന്ന പേരിലും റീമേക്കായി വന്നു. മാന്നാര്‍ മത്തായിയും, ബാലകൃഷ്ണനും, ഗോപാലകൃഷ്ണനും, ഹംസക്കോയയും ഉറുമീസ് തമ്പാനും അതിലെ ശുദ്ധഹാസ്യവും ഗാനങ്ങളുമെല്ലാം ഇന്നും മലയാളികള്‍ക്ക് മധുരോതരമായ ഓര്‍മയാണ്. എസ്.ബാലകൃഷ്ണന്‍ എന്ന പുതിയ സംഗീത സംവിധായകനെയും ഈ ചിത്രത്തിലൂടെ ഇരുവരും പരിചയപ്പെടുത്തി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സിദ്ദീഖും ലാലും ചേര്‍ന്ന് ഹാസ്യത്തിന്റെ പെരുമഴയുമായി നിരവധി ചിത്രങ്ങളൊരുക്കി. റാംജിറാവിനു പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. 1993- ലെ വേര്‍പിരിയലിനുശേഷം, സിദ്ദിഖ് സംവിധായകനായി തന്റെ കരിയര്‍ തുടര്‍ന്നപ്പോള്‍ ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലുമാണ് ശ്രദ്ധ കേന്ദീകരിച്ചത്. സിനിമയിലെ തന്നെ വ്യത്യസ്ത പാതകളിലായി സഞ്ചാരമെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ഊഷ്മളമായി തന്നെ തുടര്‍ന്നു. സിദ്ദീഖിന്റെ ഒറ്റയ്ക്കുള്ള ആദ്യ സംവിധാന സംരംഭമായ ഹിറ്റ്‌ലറിലും പിന്നീട് വന്ന ഫ്രണ്ട്‌സും നിര്‍മിച്ചത് ലാലായിരുന്നുവെങ്കില്‍ ലാല്‍ സംവിധാനം ചെയ്ത കിംഗ് ലയറിന്റെ കഥ സിദ്ദീഖിന്റേതായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം സിദ്ദീഖ് തന്നെ സാന്നിധ്യമറിയിച്ചു. മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ദിലീപ് അഭിനയിച്ച ബോഡിഗാര്‍ഡ്, കാവലന്‍ എന്ന പേരില്‍ തമിഴില്‍ പുറത്തിറക്കിയപ്പോള്‍ വന്‍ വിജയമായി. ഹിന്ദിയില്‍ ഇതേ ചിത്രം ബോഡിഗാര്‍ഡ് എന്നപേരില്‍ സല്‍മാന്‍ ഖാനെ നായകനാക്കിയും സിദ്ദീഖ് ഒരുക്കി. ഹിന്ദിയില്‍ എക്കാലത്തെയും പണംവാരിചിത്രങ്ങളില്‍ ഇടംപിടിക്കാനും ഈ സിനിമക്ക് സാധിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ ഹിന്ദിയില്‍ പേരെടുക്കാന്‍ സാധിച്ച ആദ്യ മലയാളി സംവിധായകനെന്ന ബഹുമതിയും സിദ്ദീഖിന് സ്വന്തമാണ്. പ്രിയദര്‍ശന്റെ ഹിന്ദിയിലെ ഹിറ്റുകളായ ഹേരാഫേരി, ഹല്‍ച്ചല്‍, ദോല്‍ എന്നിവ യഥാക്രമം സിദ്ദീഖ്-ലാലുമാരുടെ റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സിനിമകളുടെ റീമേക്കുകളായിരുന്നു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending