X

തട്ടിപ്പ് സംഘമെത്തിയത് ഡീനയുടെ അറിവോടെ; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട

കൊണ്ടോട്ടി : വിദേശത്തുനിന്നും സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനതാവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയെയും,യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 22നാണ് സംഭവം. ദുബായില്‍ നിന്നും നിയമ വിരുദ്ധമായി എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനതാവളത്തിലെത്തിയത്. കൊടുത്തുവിട്ട കക്ഷിയുടെ ആളുകള്‍ക്ക് സ്വര്‍ണ്ണം കൈമാറുന്നതിന് മുന്നേ, സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് 3 പ്രതികളെ വാഹന സഹിതം വിമാനത്താവള കവാടത്തിന് സമീപം വെച്ച് പിടികൂടിയത്.

മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൊണ്ടി മുതല്‍ സഹിതം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡില്‍ പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ കള്ളകടത്ത് സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മൂന്ന് കവര്‍ച്ചാ സംഘങ്ങളെയാണ് കടത്ത് സ്വര്‍ണ്ണം സഹിതം ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തത്.

webdesk11: