X

ഭദ്രമാണ് നമ്മുടെക്രിക്കറ്റ് ഭാവി

 

ഓസ്‌ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം ന്യൂസിലാന്റിനെ വിരുന്നൂട്ടിയ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ആധികാരികമായാണ് കൈപ്പിടിയൊലുതിക്കിയത്.

കലാശക്കളിയില്‍ ഓസ്ട്രിലിയക്കെതിരെ നേടിയ എട്ടുവിക്കറ്റ് വിജയമാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയമെന്നറിയുമ്പോഴാണ് ഈ ടീമിന്റെ പ്രതിഭാ ധാരാളിത്തം എത്രത്തോളം ശക്തമാണെന്ന് ബോധ്യമാകുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദ്ര സെവാഗ് അഭിപ്രായപ്പെട്ടത് പോലെ പ്രതിഭകള്‍ മാത്രം അടങ്ങിയ ഒരു സംഘത്തെയാണ് ഇന്ത്യ ന്യൂസിലാന്റിലേക്കയച്ചിരിക്കുന്നത്. കന്നി മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100 റണ്‍സ് വിജയം നേടിയ ടീം ദുര്‍ബലരായ പപ്പുവ ന്യൂഗിനിയയെയും സിംബാവെയെയും പത്തുവിക്കറ്റിന് തകര്‍ത്തു വിട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു. ക്വോര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ശേഷം സെമിഫൈനലില്‍ ചിരവൈരികളായ പാക്കിസ്താനെ 203 റണ്‍സിന് മറികടന്ന് നാണം കെടുത്തി വിടുകയും ചെയ്തു. ക്രിക്കറ്റെന്നാല്‍ തങ്ങളാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഓസ്‌ട്രേലിയയെ ഒരിക്കല്‍കൂടി പരാജയപ്പെടുത്തിയാണ് ടീം നാലാം തവണയും കപ്പ് ഇന്ത്യയിലെത്തിച്ചത്.

നാലു തവണ ചാമ്പ്യന്മാരായതോടെ അണ്ടര്‍ 19 കിരീടം ഏറ്റവും കൂടുതല്‍ തവണ കൈവശം വെച്ച രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തം. 2000ത്തില്‍ മുഹമ്മദ് കൈഫിന്റെ നായകത്വത്തില്‍ ആദ്യമായി ഇന്ത്യയിലെത്തിയ കിരീടം 2008 ല്‍ വിരാട് കോഹ്‌ലിയിലൂടെയും 20012 ല്‍ ഉന്മുക്ത് ചാന്ദിലൂടെയും കോടാനുകോടി ഇന്ത്യക്കാരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി. ഓസ്ട്രിലിയ മൂന്നു തവണയും പാകിസ്താന്‍ രണ്ടു തവണയും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്റീസ് ടീമുകള്‍ ഓരോ തവണയും കപ്പില്‍ മുത്തമിട്ടിട്ടുണ്ട്.

കിരീടധാരണത്തില്‍ നാല് ഊഴം പിന്നിട്ട ഇന്ത്യയുടെ ഏറ്റവും ആധികാരികവും ആവേശകരവുമായ നേട്ടം ഇത്തവണത്തേതാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് ഈ കൗമാരക്കൂട്ടം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ മത്സരങ്ങളിലും താരങ്ങളുടെ പ്രകടനങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നതും ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതുമായിരുന്നു. ടൂര്‍ണമെന്റിലെ താരമായ ശുഭ്മാന്‍ ഗില്ലിന് കലാശപ്പോരാട്ടത്തില്‍ മാത്രമാണ് അര്‍ധ സെഞ്ച്വറി നഷ്ടമായത്. പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന സെഞ്ച്വറി നേടിയ ഈ പ്രതിഭാധനനും സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ പ്രിഥ്വിഷായും സെഞ്ച്വറി നേടി കലാശപ്പോരാട്ടത്തിന്റെ താരമായി മാറിയ മന്‍ജിത് കല്‍റയുമെല്ലാം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത് രാജ്യം ഇപ്പോഴേ സ്വപ്‌നം കാണുകയാണ്. 14 വിക്കറ്റുനേടിയ അനുകൂല്‍ റോയിയും 9 വിക്കറ്റ് നേടിയ കമലേഷ് നാഗര്‍കോട്ടിയെയുമെല്ലാം ഇന്ത്യന്‍ ടീമിന്റെ ബോളിങ് നിരക്ക് ഭാവിയിലും ഒരു പോറലുമുണ്ടാകില്ലെന്നുള്ള സൂചന നല്‍കുന്നു.

കൗമാര ക്രക്കറ്റിന്റെ നെറുകയില്‍ രാജ്യം പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ക്രിക്കറ്റ് അധികാരികളും ആരാധകരും ഏറ്റവും കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ദ്രാവിഡെന്ന അണ്ടര്‍ 19 ടീം പരിശീലകനോടാണ്. സച്ചിന്റെ കാലത്ത് കളിക്കേണ്ടിവന്നത് കൊണ്ട് മാത്രം വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയ കളിക്കാരനാണ് മിസ്റ്റര്‍ കൂള്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഈ വന്‍മതില്‍. കോച്ചെന്നതിലുപരി താരങ്ങളുടെ കൂട്ടുകാരനും രക്ഷിതാവുമൊക്കെയായി നിലകൊണ്ട ദ്രാവിഡ് ശരിക്കും അവര്‍ക്ക് പ്രചോദനമായി മാറുകയായിരുന്നു. രാഷ്ട്രപതിയടക്കമുള്ളവരുടെ പേരെടുത്തു പറഞ്ഞുള്ള അഭിനന്ദനം അദ്ദേഹത്തിന് അര്‍ഹതക്കുള്ള അംഗീകാരമായി. അണ്ടര്‍ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയുമെല്ലാം പരിശീലക സ്ഥാനം ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണാധികാരം തനിക്കു വേണമെന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. മികവു മാത്രം പരിഗണിച്ച് ടീമിനെ രൂപപ്പെടുത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഈ ത്രസിപ്പിക്കുന്ന നേട്ടത്തിനു പിന്നിലെ പ്രധാന ചാലക ശക്തി.

സീനിയര്‍ ടീമിന്റെ പരിശീലക പദവിയെന്നത് കളി മതിയാക്കുന്ന ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. മോഹിപ്പിക്കുന്ന പ്രതിഫലമുള്ള ഈ പദവി കൈവെള്ളയില്‍ വെച്ചു കൊടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടും അത് സ്‌നേഹപൂര്‍വം നിരസിച്ച് തനിക്ക് ജൂനിയര്‍ ടീമിന്റെ പരിശീലന പദവി മതിയെന്ന് പറഞ്ഞ് കായിക ഇന്ത്യയെ അമ്പരപ്പിച്ച നിസ്വാര്‍ത്ഥ ക്രിക്കറ്ററാണ് ദ്രാവിഡ്. ഇയാള്‍ക്കിതെന്തു പറ്റി എന്ന് സഹപ്രവര്‍ത്തകര്‍ പോലും പരിതപിച്ചപ്പോള്‍ സച്ചിനേയും സൗരവിനേയും പോലെ ദ്രാവിഡിനെ അടുത്തറിയുന്നവര്‍ ആതീരുമാനത്തില്‍ ഏറെ സന്തോഷിച്ചു. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ പോലും ഫോമില്ലായ്മയും പരിക്കും കാരണം തകര്‍ന്നുപോയ പല സഹകളിക്കാരെയും ഉത്തേജിപ്പിച്ച് തിരികെ കൊണ്ടു വന്ന ചരിത്രം രാഹുലിന്റെ പേരില്‍ പറയാനുണ്ട്. അത്‌കൊണ്ടു തന്നെ താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിനുള്ള മികവ് അറിയാവുന്നവര്‍ ഇത്തരം തീരുമാനങ്ങളില്‍ ഒരിക്കലും അലോസരപ്പെട്ടില്ല.

ഇന്ത്യയില്‍ ജനകോടികള്‍ക്ക് ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമാണ്. ടീം ഇന്ത്യയുടെ വിജയങ്ങളും പരാജയങ്ങളും രാജ്യത്ത് വലിയ അലയൊലികള്‍ തീര്‍ക്കാറുണ്ട്. അതിനാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടതെന്തിനും കളിയേക്കാള്‍ കവിഞ്ഞ പ്രധാന്യവും രാജ്യത്തുണ്ട്. ഏതായാലും രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഈ കൗമാരക്കൂട്ടത്തിന് കഴിഞ്ഞിരിക്കുന്നു. നാളെയുടെ കൊഹ്‌ലിമാരും ധോണിമാരും രോഹിത് ശര്‍മമാരുമെല്ലാം ഈ നിരയിലുണ്ടെന്ന് അവര്‍ പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

chandrika: