X
    Categories: indiaNews

രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ ഇസ്രാഈലില്‍ നിന്നുള്ള നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഇസ്രാഈല്‍ കമ്പനികളില്‍ നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള ‘ദി ഫിനാന്‍ഷ്യല്‍ ടൈംസ്’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.ടി മേഖലയിലെ ‘കുപ്രസിദ്ധ’ ഇസ്രാഈലി കമ്പനികളായ കോഗ്‌നൈറ്റ്, സെപ്റ്റിയവര്‍ എന്നിവയുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപാട് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്രാന്തര്‍ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പ്രമുഖ ടെലികോം കമ്പനികളുടെ കേബിള്‍ സംവിധാനം വഴി സര്‍ക്കാര്‍ ഈ കമ്പനികളില്‍ നിന്നു വാങ്ങിയ ശക്തിയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇടപാട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങും മുമ്പേയാണ് പൗരന്മാരുടെ സ്വകാര്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യയുടെ 140 കോടി പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാാജ്യത്ത് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ കേബിള്‍ ശൃംഖലകളില്‍ നിരീക്ഷണ ഉപകരണം സ്ഥാപിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വന്‍കിട ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കും സിംഗപ്പൂരിലെ സിംഗ്‌ടെല്‍ ഗ്രൂപ്പിനും ഇസ്രാഈല്‍ കമ്പനിയായ സെപ്റ്റിയര്‍ തങ്ങളുടെ നിരീക്ഷണ സാങ്കേതിക വിദ്യ വിറ്റതായാണ് റിപ്പോര്‍ട്ട്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ഓരോ വ്യക്തിയും അവരുടെ സ്വകാര്യ മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ വഴി അയച്ച ശബ്ദ, ടെക്സ്റ്റ് സന്ദേശങ്ങളും കമ്പ്യൂട്ടറില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും, ഇമെയില്‍ ഇടപാടുകളും വേര്‍തിരിച്ച് നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് സെപ്റ്റിയര്‍ അവകാശപ്പെടുന്നത്. അതായത് ഓരോ വ്യക്തികളുടേയും ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ അവര്‍ അറിയാതെ സര്‍ക്കാറിന് ചോര്‍ത്താനാവും.

ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന്റെ ഭാഗമായി നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് അസാധാരണ നടപടിയാണെന്ന് സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ഇസ്രാഈലി കമ്പനിയായ കോഗ്‌നൈറ്റും ഇന്ത്യയ്ക്ക് നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നിലധികം രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും നിരീക്ഷിക്കുന്നതിനായി കോഗ്‌നൈറ്റിനെ ഉപയോഗിച്ചിരുന്നതായി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃകമ്പനിയായ ‘മെറ്റ’ 2021ല്‍ വെളിപ്പെടുത്തിയിരുന്നു.

പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. ടെലികോം കമ്പനികളുമായി ചേര്‍ന്ന് യുഎസ്എ, യു.കെ എന്നീ രാജ്യങ്ങള്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തിയത് സംബന്ധിച്ച് അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ആഗോള തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇന്ത്യക്കൊപ്പം റുവാണ്ട, യുഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

webdesk11: