X

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കർണിസേന പ്രസിഡന്റ്

ഹരിയാന ബി.ജെ.പി വക്താവും കര്‍ണിസേന പ്രസിഡന്റുമായ സുരാജ് പാല്‍ അമു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാര്‍ട്ടി ലോക്‌സഭ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. കേന്ദ്രമന്ത്രി പരാഷോട്ടം രുപാലക്ക് രാജ്‌കോട്ട് ലോക്‌സഭ സീറ്റ് നല്‍കിയതിലാണ് അമുവിന്റെ പ്രതിഷേധം.

രജ്പുത്ത് നേതാക്കളെ ബി.ജെ.പി ഒതുക്കിയെന്നും രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്ഷത്രിയസമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്. 2014ന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കള്‍ പോലും പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയാണെന്നും അമു ആരോപിച്ചു.

ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാള്‍ക്കാണ് ബി.ജെ.പി ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018ല്‍ പാര്‍ട്ടിയില്‍ നിന്നും അമു രാജിവെച്ചുവെങ്കിലും നേതൃത്വം രാജി നിരാകരിക്കുകയായിരുന്നു.

യുവമോര്‍ച്ചയുടെ ഡിവിഷണല്‍ പ്രസിഡന്റായി ബി.ജെ.പിയിലെത്തിയ അമു ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന വക്താവാണ്. 2018ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങളില്‍ ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു.

webdesk13: