X

വണ്ടിച്ചെക്ക് കേസ്; തുഷാറിനെതിരെ കേസ് കൊടുത്ത നാസിലിന്റെ വീട്ടില്‍ പൊലീസ്

തൃശൂര്‍: യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത നാസിലിന്റെ വീട്ടില്‍ കേരളപൊലീസെത്തി. കൊടുങ്ങല്ലൂരിലെ വീട്ടില്‍ മതിലകം പൊലീസ് ഇന്ന് രാവിലെയാണ് എത്തിയത്. വീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ച പൊലീസ് നാസിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു.

നാസില്‍ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കണസ്ട്രക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.

അതേസമയം, തുഷാറിന് ജാമ്യം ലഭിച്ചുവെന്നാണ് വിവരം. തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എം.എ യൂസഫലി ജാമ്യത്തുക കെട്ടിവെച്ചുവെന്നാണ് വിവരം.

ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞായറാഴ്ച്ച വരെ ജയിലില്‍ കഴിയേണ്ട സ്ഥിതിയായതിനാലാണ് അടിയന്തിര ഇടപെടലുണ്ടായത്. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പരാതി നല്‍കിയത്.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്.അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.

chandrika: