X

ലഹരിക്കെതിരെ ഗോളടിക്കുന്നവരോട്

മുജീബ് കെ. താനൂര്‍

മയക്കുമരുന്നിനെതിരെ ലഹരി മാഫിയക്ക് തങ്ങളുടേതായ പ്രചാരണ വിഭാഗമുണ്ട്. ഫാസിസത്തിനെതിരെ ലഹരി ഉപയോഗിക്കുക എന്ന് പോലും ഉപയോഗിച്ച കാലമുണ്ടായിരുന്നത്രേ. ‘ഹിറ്റ്‌ലര്‍ ഫാസിസ്റ്റാണ്. ഹിറ്റ്‌ലര്‍ ലഹരി ഉപയോഗിക്കാത്ത സസ്യബുക്കായിരുന്നു. അതുകൊണ്ടു ഫാസിസത്തെ തോല്‍പ്പിക്കാന്‍ മാംസം കഴിക്കുക, ലഹരി ഉപയോഗിക്കുക’ എന്ന പോസ്റ്റര്‍ പോലും മയക്കുമരുന്ന് ലോബി ഉപയോഗിച്ചതായ നര്‍മം ആംഗലേയ എഴുത്തുകാര്‍ പല സ്ഥലങ്ങളിലും കുറിച്ച് വെച്ചിട്ടുണ്ട്. മതം വേണ്ട ജാതിവേണ്ട എല്ലാം കൂടി ചേര്‍ത്ത അവിയല്‍ പരുവത്തിലുള്ള ലിബറല്‍ ഇസം മതിയെന്ന് മേനിനടിക്കുന്നവര്‍ക്കുള്ള ചോദ്യചിഹ്നമാണ് ഈ മയക്കു മദ്യ മരുന്ന് മാഫിയകള്‍.

കേരളത്തിലെ ഔദ്യോഗിക മദ്യ വില്‍പനക്കാരായ ബിവറേജസ് കോര്‍പറേഷന്‍ സൈറ്റുകള്‍ പരിശോധിച്ചാല്‍ ഞങ്ങളുടെ ഗ്രൂപ് നേതാക്കള്‍ എന്ന് പറഞ്ഞുകൊണ്ട് എഴുതിവെച്ച പേരുകള്‍ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെതുമാണ്. കൂടാതെ ബിവറേജസ് കോര്‍പറേഷന്‍ എം.ഡി യോഗേഷ് ഗുപ്തയുടെയും പേര് കാണാം. ആറു റീജ്യണല്‍ ഓഫീസും 26 വെയര്‍ഹൗസും 267 ഔട്‌ലെറ്റുകളും കോര്‍പറേഷന് കീഴിലുണ്ട്. 107 സെല്‍ഫ് സര്‍വീസ് ഔട്‌ലെറ്റുകള്‍ ഉണ്ടെന്നും കാണിക്കുന്നു. യു.ഡി.എഫ് ഭരണ കാലത്ത് 29 എണ്ണമുണ്ടായിരുന്ന ബാറുകള്‍ 565 ലേക്ക് എത്തിച്ചവരാണ് ഇപ്പോള്‍ ഗോളടിക്കുന്നത്.

565 കൊടുത്തതിനു ബോണസ്സെന്നോണം 365 ബിയര്‍, വൈന്‍ പാര്‍ലറുകളും കൊടുത്തവര്‍ ലഹരിക്കെതിരെ ചില്ലറ ഗോളൊന്നുമല്ല, രണ്ടു കോടി ഗോളാണത്രെ അടിക്കുന്നത്. മയക്കുമരുന്നിനെതിരെ ഫുട്ബാള്‍ ചലഞ്ചായാണ് ഗോളടിക്കുന്നത്. ഗോളടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുകയുണ്ടായി. 29ല്‍ നിന്നും 565 ബാര്‍ ആക്കി ഉയര്‍ത്തിയ ബിവറേജസ് കോര്‍പറേഷന്‍ ലീഡറും ലഹരിക്കെതിരെയുള്ള ഗോളടി ഉദ്ഘാടനം നിര്‍വഹിച്ചതും ഒരാളാണ് എന്ന് വന്നപ്പോഴാണ് സംഗതിയിലെ വശപ്പിശക് ഓര്‍ത്തുപോയത്. മദ്യത്തിലെ ലഹരി ഇവരുടെ പാഠപുസ്തകത്തിലെ ലഹരി സിലബസില്‍ ഉള്‍പ്പെടില്ലേ. അതോ മദ്യം ലഹരിയല്ലെന്നാണോ ഇടതുപക്ഷമുന്നണിയുടെ വാദം? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രം 21363 കേസുകള്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍.ഡി.പി.എസ്) പ്രകാരവും 242611 കേസുകള്‍ സിഗരറ്റ് ആന്റ് അദര്‍ ടൊബാക്കോ പ്രോഡക്ട് ആക്ട് (സി.ഓ.ടി.പി.എ) പ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയത് അസംബ്ലയില്‍ വെച്ച് എക്‌സൈസ് മന്ത്രിയായിരുന്നു. അവയില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്നതിനു മാത്രം കണക്കില്ല.

അര്‍ജന്റീനക്കാരനായ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ ജീവിച്ചിരുപ്പുണ്ടെങ്കില്‍ കേരള സര്‍ക്കാര്‍ മറഡോണയെ ലഹരിക്കെതിരെയുള്ള അംബാസഡറാക്കി ഗോളടിപ്പിക്കും. പെലെ യോടൊപ്പം ‘പ്ലെയര്‍ ഓഫ് ദി സെഞ്ച്വറി’ അവാര്‍ഡ് പങ്കിട്ട ഫുട്ബാള്‍ താരം എന്ന് വേണമെങ്കില്‍ വാദിക്കുകയും ചെയ്യും. നാലു ലോകകപ്പുമത്‌സരങ്ങളില്‍ കളിക്കുകയും 1986 ല്‍ ക്യാപ്റ്റനായി അര്‍ജന്റീനയെ ജേതാക്കളാക്കുകയും ചെയ്ത മറഡോണ ദുരന്ത നായകനോ അപമാനിതനോ ആയാണ് കളിക്കളത്തില്‍നിന്നും വിടവാങ്ങിയത്. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ എഫ്രിഡൈന്‍ എന്ന മയക്കുമരുന്ന് കഴിച്ചതിനു മറഡോണയെ പുറത്താക്കിയിരുന്നു. എണ്‍പതുകളുടെ മധ്യം മുതല്‍ മയക്കുമരുന്നിന്റെ പിടിയിലായിരുന്ന മറഡോണ 1991ല്‍ ഇറ്റലിയില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗത്തിന്റെ പേരില്‍ കളിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. 1997 ല്‍ മുപ്പത്തിയാറാം വയസ്സില്‍ വിരമിച്ചശേഷം മറഡോണ മയക്കുമരുന്നില്‍ മുങ്ങിത്താണു. എന്നാല്‍ പിന്നീട് മരിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പാണ് മറഡോണ നേരായ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

മദ്യത്തിന്റെ ഉപഭോഗം മനുഷ്യന്റെ ആരോഗ്യത്തെ ശിഥിലമാക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. മറ്റേതൊരു ജനസമൂഹത്തേക്കാളും ഈ തിരിച്ചറിവ് ഉള്ളവരാണ് കേരളീയര്‍. എന്നിരുന്നാലും ലക്ഷക്കണക്കിന് കെയ്‌സ് മദ്യമാണ് പ്രതിവര്‍ഷം കുടിച്ചുതീര്‍ക്കുന്നത്. ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. പഞ്ചാബും മഹാരാഷ്ട്രയുമൊക്കെ പിന്നിലാണ്. സൂര്യന് കീഴിലുള്ള ഏതു കാര്യത്തിലും സുചിന്തിതമായ അഭിപ്രായവും സുവ്യക്തമായ നിലപാടുകളും പുലര്‍ത്തുന്ന മലയാളി മദ്യത്തോട് എന്തിനിങ്ങനെ വലിയ വിധേയത്വം കാട്ടുന്നു? ആഴത്തില്‍ ചിന്തിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ട കാര്യമാണിത്.

അന്തിമയങ്ങുമ്പോള്‍ മൂക്കറ്റം മദ്യപിച്ച് എത്തുന്ന അച്ഛന്റെ കൊടിയ മര്‍ദ്ദനമേറ്റ് അയല്‍വീടുകളില്‍ അഭയം പ്രാപിക്കുന്ന ബാല്യങ്ങള്‍. ഇരുള്‍ വീഴുമ്പോള്‍ മദ്യപിച്ച് എത്തുന്ന അച്ഛന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാന്‍ ഭയം നിഴലിക്കുന്ന കണ്ണുകളോടെ വീട്ടുമുറിയുടെ മൂലയില്‍ പതിയിരിക്കുന്ന ബാല്യങ്ങള്‍. ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തില്‍ കാണാന്‍ കഴിയുന്ന കാഴ്ചയാണിത്.

ആവശ്യത്തിന് ആഹാരവും വസ്ത്രവുമില്ലാതെ, പഠനോപകരണങ്ങളില്ലാതെ നിരാശാഭരിതരായി നാളുകള്‍ തള്ളിനീക്കുന്ന ബാല്യ കൗമാരങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ലെന്നുമാത്രമല്ല വിദ്യാഭ്യാസം പകുതിവഴിക്ക് ഉപേക്ഷിക്കേണ്ടിയും വരുന്നു. തന്മൂലം കരിനിഴല്‍ വീഴുന്നത് അവരുടെ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലാണ്. കളിച്ചുതീര്‍ക്കേണ്ട ബാല്യം നിശ്വാസങ്ങളുടെതും വിതുമ്പലുകളുടെതും ദാരിദ്ര്യത്തിന്റേതുമായിത്തീരുന്നു. അച്ഛന്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുന്നത് രാത്രിയിലാണെന്നതിനാല്‍ രാത്രിയാകരുതേയെന്ന് ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന നാട്ടിലെ നിഷ്‌കളങ്ക ബാല്യങ്ങളോട് പരിഷ്‌കൃത സമൂഹമെന്നവകാശപ്പെടുന്ന നമുക്ക് മാപ്പിരക്കാം. ഗോളടിക്കാന്‍ വെമ്പി നില്‍ക്കുന്നവര്‍ ഓരോ ദിവസം ഒരു ബാര്‍ വീതം പൂട്ടാന്‍ തയ്യാറായാല്‍ കോടിയല്ല, പതിനായിരം കോടിയുടെ പുണ്യം കിട്ടും. മദ്യ ലഹരിയില്‍ ഭാര്യയേയും മക്കളെയും ബോളാക്കി തൊഴിക്കുന്ന പുരുഷന്മാരുടെ എണ്ണവും കുറഞ്ഞുകിട്ടും.

ടൈല്‍ എന്‍ഡ്: 25 വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരു പത്രപ്രവര്‍ത്തകന്‍ ലഹരിക്കെതിരെ വാളോങ്ങി തുടങ്ങി. പുകവലിക്കെതിരെയായിരുന്നു ആദ്യ വെടി. ‘ബ്രെതര്‍ ഹുഡ് ഡെയ്‌സ്’ എന്ന സംഘടനയുടെ പേരില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കലായിരുന്നു പ്രധാന ഇനം. സ്റ്റിക്കറില്‍ ഒരാള്‍ പുകവലിക്കുന്ന ചിത്രവും അതോടൊപ്പം ‘മണ്ടൂസാ പുകവലിക്കാതെ, പുകവലിയില്‍ അയ്യായിരത്തോളം വിഷാംശങ്ങളുണ്ട്’ എന്ന ‘സ്റ്റാറ്റിയൂറ്ററി വാണിങ്ങും’ ഭീഷണിയായി രേഖപ്പെടുത്തിയിരുന്നു. സ്റ്റിക്കര്‍ സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകന്‍ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. നല്ല ആള്‍ക്കൂട്ടവും വലിയ സെറ്റപ്പൊട്കൂടി ഒരു പ്രോഗ്രാമും നടന്നു. അന്നത്തെ ഒരു പത്രാധിപര്‍, മറ്റു ജനപ്രതിനിധികള്‍ അടക്കം എല്ലാവരും പങ്കെടുത്തു. റിപ്പോര്‍ട്ടിങിനായി ഈ ലേഖകനെയും പത്രാധിപര്‍ വിളിച്ചിരുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് ലഹരിക്കെതിരെ ഇങ്ങനെ ഒരാശയം നടത്തിയ ആ പത്രപ്രവര്‍ത്തകന്‍ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന ഖാദര്‍ പാലാഴിയാണ്. അന്നത്തെ ആ പത്രാധിപര്‍ സി.കെ താനൂരും.

web desk 3: