X

വിധി വൈപരീത്യമല്ല ജനങ്ങളുടെ വിധി !

‘അടിയന്തിരാവസ്ഥയുടെ ഓര്‍മകളുയരുന്ന ഈ ദിവസങ്ങളില്‍തന്നെ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ മരിച്ചതിനെപ്പറ്റി സഭയില്‍ മറുപടി പറയേണ്ടിവരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിധി വൈപരീത്യമാണ്.’ ജനുവരി 26ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമാണ് മേലുദ്ധരിച്ചത്. സ്വന്തം നാണം മറയ്ക്കാന്‍ നാലര പതിറ്റാണ്ടു മുമ്പത്തെ പൗരാവകാശ ധ്വംസനങ്ങളെ വ്യംഗ്യമായി കുറ്റപ്പെടുത്താന്‍ പിണറായി വിജയനിലെ സി.പി.എമ്മുകാരന്‍ നടത്തിയ ശ്രമം അദ്ദേഹത്തെതന്നെയാണ് സ്വയം പരിഹാസ്യനാക്കിയത്. കെടുകാര്യസ്ഥതയും താന്തോന്നിത്തവുംകൊണ്ട് സംഭവിച്ച തെറ്റിനെ വിധിയുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തെ വിശേഷിപ്പിക്കേണ്ടത് വൈപരീത്യമെന്നല്ല; ജനങ്ങളുടെ വിധിയെന്നാണ്. അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കിത്തരാം എന്ന് ആണയിട്ടവരുടെ വിചിത്രവും വികൃതവുമായ വാദമുഖമാണ് ഇതിലൂടെ കേരള ജനതക്ക് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്.

ഈസര്‍ക്കാര്‍ അധികാരത്തില്‍വന്ന കഴിഞ്ഞ 1100 ഓളം ദിവസങ്ങള്‍ക്കുള്ളില്‍ പിണറായിയുടെ പൊലീസ് തല്ലിക്കൊല്ലുന്ന അഞ്ചാമത്തെ പൗരനാണ് സ്വകാര്യ പണമിടപാടുകാരന്‍ ഇടുക്കി കോലാഹലമേട് സ്വദേശി കുമാര്‍( 49). പീരുമേട് ജയിലിലെ റിമാന്‍ഡ്പ്രതി കുമാറിനെ നെടുങ്കണ്ടം എസ്.ഐയുടെ നേതൃത്വത്തില്‍ ഇരുപതോളം പൊലീസുകാര്‍ സ്റ്റേഷനിലെ വിശ്രമമുറിയില്‍വെച്ച് ഉരുട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പരേതന്റെ ശരീരത്തില്‍ രേഖപ്പെടുത്തപ്പെട്ട 32 മുറിവുകള്‍ തെളിയിക്കുന്നത്. ഷൂവും കല്ലും കൊണ്ടുള്ള പാടുകളാണ് ദേഹത്താകെ. പരിക്കുകള്‍ മറയ്ക്കാനായി മൃതദേഹം അഴുകാന്‍ കാത്തിരുന്നുവെന്നതും മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അതും ഇരട്ടച്ചങ്കനെന്ന് അണികള്‍ ആര്‍ത്തുവിളിക്കുന്ന പിണറായി ആഭ്യന്തര വകുപ്പേന്തുന്ന കേരളത്തില്‍. പൊലീസിന് പിടിച്ചുകൊടുക്കുന്നതിനുമുമ്പ് കുമാറിനെ സി.പി.എമ്മുകാരും ക്രൂരമായി മര്‍ദിച്ചുവെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ടയിലെ നസീര്‍, വണ്ടൂരിലെ അബ്ദുല്‍ ലത്തീഫ്, നൂറനാട്ടെരാജു, തലശ്ശേരിയിലെ കാളിമുത്തു എന്നിവരെ കൂടാതെയാണ് പിണറായിയുടെ പൊലീസ് ഭരണത്തില്‍ കുമാറിന്റെ കസ്റ്റഡി മരണം. പൊലീസ് വീഴ്ചയാല്‍ കൊല്ലപ്പെടുന്ന 35-ാമത്തെയാളും. ഇതു സംബന്ധിച്ച ചോദ്യത്തിനുപോയിട്ട് നൂറിലധികംചോദ്യങ്ങള്‍ക്കാണ് നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റേതായി മുഖ്യമന്ത്രി മറുപടി തരാത്തത്. 2017ഏപ്രിലില്‍ കൊച്ചി വരാപ്പുഴയില്‍ ശ്രീജിത് എന്ന 21കാരനെ ആലുവ സ്റ്റേഷനിലെ സി.ഐ അടക്കമുള്ളവര്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തെതുടര്‍ന്ന് റൂറല്‍ എസ്.പി: എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുകയാണ്. കേസിലെ പത്തുപേരും സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുന്നു. 2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്‌സ്റ്റേഷനില്‍ പ്രതിയെ ഉരുട്ടിക്കൊലപ്പെടുത്തിയതിന് കോടതി രണ്ട് എസ്.പിമാര്‍ക്കും ഡിവൈ.എസ്.പിക്കും മൂന്ന് പൊലീസുകാര്‍ക്കും ശിക്ഷ വിധിച്ചു.

2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെ രാജ്യത്ത് 1674 കസ്റ്റഡി മരണങ്ങളുണ്ടായതായാണ് ഏഷ്യന്‍സെന്റര്‍ ഓഫ് ഹ്യൂമണ്‍ റൈറ്റസ് 2018 ജനുവരി 26ന് പുറത്തുവിട്ട കണക്ക്. കസ്റ്റഡിയിലുള്ളവര്‍ക്കും സാധാരണ പൗരനെ പോലുള്ള മനുഷ്യാവകാശങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാര്‍-സുനില്‍ബത്ര കേസില്‍ വിധി പറഞ്ഞിട്ടുള്ളത്. കേരള പൊലീസിലെ ക്രിമിനലുകളുടെ സംഖ്യ സര്‍ക്കാര്‍ തന്നെപറയുന്നത് 1200 എന്നാണ്. എന്നാല്‍ കണക്കില്‍പെടാത്ത മറ്റെത്രയോ പേര്‍ സേനയിലുണ്ടെന്നാണ് കോട്ടയത്ത് പുഴയില്‍ മൃതദേഹം കണ്ടെത്തിയ കെവിന്‍ കേസിലടക്കം തിരിച്ചറിഞ്ഞിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വത്തിനും കോഴയ്ക്കുവേണ്ടിയും എന്തുതോന്ന്യാസവും ചെയ്യാന്‍ മടിക്കാത്തവര്‍ പൊലീസിലുണ്ടെന്നതിന് തെളിവാണ് മേല്‍സംഭവങ്ങളോരോന്നും. കൊച്ചി സിറ്റി സി.ഐക്ക് മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടര്‍ന്ന് അടുത്തിടെ നാടുവിടേണ്ടിവന്നപ്പോള്‍ പൊലീസുകാരന്‍ പൊലീസുകാരിയെ പ്രണയത്തിന്റെ പേരില്‍ പട്ടാപ്പകല്‍ ചുട്ടുകൊന്നത് ഏതാനും ദിവസം മുമ്പാണ്. ജയിലുകളുടെ കാര്യവും തഥൈവ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട കൊടിസുനി മുസ്‌ലിംലീഗ് കൊടുവള്ളി നഗരസഭാംഗം കോഴിശ്ശേരി മജീദിനെ സ്വര്‍ണക്കടത്ത് വെളിപ്പെടുത്തിയതിന് കുടുംബ സമേതം കൊല്ലുമെന്ന ്ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ജയില്‍ ഡി.ജി.പി ഋഷിരാജ്‌സിംഗ് നടത്തിയ റെയ്ഡില്‍ ടി.പികേസില്‍ പ്രതികളില്‍നിന്നടക്കം മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തത്. കേരള ചരിത്രത്തിലാദ്യമായി നക്‌സലൈറ്റ് കാലത്തുപോലും കേള്‍ക്കാത്ത വനിതാതടവുകാരുടെ ജയില്‍ ചാട്ടവും അട്ടക്കുളങ്ങരെ വനിതാജയിലില്‍ നടന്നിരിക്കുന്നു.

എതിരെ ശബ്ദിക്കുന്നവരെ അടിച്ചു ജയിലിലിടുന്നതും കസ്റ്റഡിക്കൊലക്കേസ് പ്രതികള്‍ക്ക് ഉയര്‍ന്ന തസ്തിക നല്‍കുന്നതും ഭരണകൂട ഭീകരതയും അക്രമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്തം. വടക്കേഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന കസ്റ്റഡി മരണങ്ങള്‍ക്കുകാരണം ചികയുമ്പോള്‍ ചെന്നെത്തിപ്പെടുന്ന താവളം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പൊലീസ്-ജയില്‍ ഭരണം സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും ഒഴിഞ്ഞുകൊടുക്കുകയാണ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞതുപോലെ, ‘ഉളുപ്പുണ്ടെങ്കില്‍’പിണറായി വിജയന്‍ ചെയ്യേണ്ടത്. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രമായ ചൈനയെപ്പറ്റി പറയുന്നതുപോലും കേള്‍ക്കാനാവതില്ലാത്ത പിണറായി വിജയന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി തടിതപ്പാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലെ സ്വന്തം ബൂത്തിലെ തിരിച്ചടിയെങ്കിലും അദ്ദേഹം ഒന്നോര്‍ക്കണം.

web desk 3: