X

നിങ്ങള്‍ തിരക്കിലാണോ?; മോദിയെ വിമര്‍ശിച്ച് വീണ്ടും പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ് വീണ്ടും രംഗത്ത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിക്കുന്നത് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം.

ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗിലാണ് എന്തുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം ചേരാത്തതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ്താങ്കള്‍ മറ്റു വല്ല തിരിക്കലും ആണോ? ചൂട് കൂടുതല്‍ ഉയര്‍ന്നേക്കാം. തെരഞ്ഞെടുപ്പിനു മുമ്പെങ്കിലും ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെന്ന് താല്‍പര്യമുണ്ട്. അടുത്ത വേനല്‍ കാലത്തെങ്കിലും ഈ ശീതകാല സമ്മേളനം ചേരുമോ എന്ന പരിഹാസത്തോടെയാണ് പ്രകാശ് രാജ് ട്വിറ്ററിലെ പ്രതികരണം അവസാനിപ്പിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഭയില്‍ പ്രതിപക്ഷ വിമര്‍ശനം നേരിടുന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ശീതകാല സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രകാശ് രാജിന്റെ കമന്റ്. ഗുജറാത്ത് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് ശീതകാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത് ഡിസംബര്‍ 15നാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി യോഗമാണ് സമ്മേളനത്തിന്റെ സമയക്രമത്തിന് അംഗീകാരം നല്‍കിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ് സമയക്രമം. ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.

ജനുവരി അഞ്ചു വരെയാണ് സഭ ചേരുന്നത്. നോട്ടു നിരോധനവും തിടുക്കപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും വെള്ളിത്തിരയില്‍ വരെ എത്തിനില്‍ക്കുന്ന അസഹിഷ്ണുതയുമെല്ലാം സര്‍ക്കാറിനെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍. പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ സഭാ സമ്മേളനം വൈകിപ്പിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.

chandrika: