X

വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതി; നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനം : ഇ.ടി

വിചാരണ തടവുകാരോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും നീതിന്യായ വ്യവസ്ഥയുടെ പരസ്യമായ ലംഘനമാണെന്നും മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പി  പാർലമെന്റിൽ പറഞ്ഞു.

ആധികാരിക രേഖകളും പാർലിമെന്റിൽ തന്നെ വെളിവാക്കിയ കണക്കും പ്രകാരം തന്നെ 2022 ഡിസംബറിൽ ഇന്ത്യയിലെ ജയിലുകളിൽ ഒരു വർഷം മുതൽ 5 വർഷത്തിലധികവും നോക്കിയാൽ 1,34,799 വിചാരണ തടവുകാർ ഇന്ത്യയിലെ വിവിധ ജയിലുകളിലുണ്ട്. ഇന്ത്യൻ ജയിലുകളിൽ ആകെയുള്ള തടവുകാരിൽ 76 ശതമാനം വിചാരണ തടവുകാരാണ്.

ഡൽഹിയിൽ 2020ന് ശേഷം വിചാരണ തടവുകാരുടെ എണ്ണം 90 ശതമാനം ഉയർന്നു. ഒരു തടവുകാരന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റത്തിന് നൽകാവുന്ന ശിക്ഷയുടെ പകുതി കാലഘട്ടം പിന്നിട്ടാൽ അവർക്ക് നിർബന്ധമായും ജാമ്യം കൊടുക്കണമെന്ന് ഇന്ത്യൻ സി.ആർ.പി.സി 406 എ പ്രകാരം ഭേദഗതി വരുത്തിയിട്ടുള്ളതാണ്. പക്ഷെ അത് പോലും പാലിക്കപ്പെടുന്നില്ല.

ഇത്തരം തടവുകാരിൽ ബഹുഭൂരിപക്ഷവും പ്രാന്തവത്കരിക്കപ്പെട്ടവരും എസ്. സി, എസ്. ടി, ഒ. ബി. സി വിഭാഗത്തിൽ പെട്ടവരുമാണ്. നീതിന്യായ വ്യവസ്ഥക്കു ഇവിടെ വിലയില്ലാതാവുകയാണ്.

ഇന്ത്യയിലെ പരമോന്നത കോടതികൾ പോലും ഇതിനെ ശക്തമായി ചൂണ്ടിക്കാണിച്ച്‌ ഈ ദുസ്ഥിതി അടിയന്തിരമായി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഗവണ്മെന്റ് ഇക്കാര്യത്തിൽ സത്വര നടപടികൾ കൈകൊള്ളാൻ മുന്നോട്ട് വരണമെന്നും ഇ. ടി ആവശ്യപ്പെട്ടു.

webdesk13: