X

യു.എ.ഇ സ്ഥാനപതി കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും വിവിധ സന്നദ്ധസംഘടനകളുമായി ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ സന്ദര്‍ശനത്തിന്റെ സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ, പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന് യു.എ.ഇ 700 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം ഇത് നിരസിക്കുകയായിരുന്നു. സഹായവാഗ്ദാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചക്ക് വഴിയൊരുക്കി.

രണ്ടു തരം ഭരണാധികാരികളുണ്ട്. ചിലര്‍ ജനങ്ങളുടെ ജീവിതത്തെ എളുപ്പമാക്കുന്നവരും ചിലര്‍ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നവരും എന്നതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം.

ആരുടേയും പേരെടുത്ത് പരാമര്‍ശിക്കാത്ത ഈ ട്വീറ്റുകള്‍ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ മേഖലകളിലും ചര്‍ച്ചയായി. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകളെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.

ട്വീറ്റിന്റെ വിവര്‍ത്തനം ഇങ്ങനെ;

രണ്ടുതരം അധികാരികളുണ്ട്. ആദ്യത്തേത് നന്മയിലേക്കുള്ള പൂട്ട് തുറക്കുന്നവരാണ്, ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍, ജനങ്ങളുടെ ജീവിതമൊരുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍, നല്‍കുന്നതിലും ഒരുക്കുന്നതിലും സ്വന്തം മൂല്യം കണ്ടെത്തുന്നവര്‍, ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ യഥാര്‍ത്ഥ നേട്ടം കാണുന്നവര്‍, വാതിലുകള്‍ തുറന്നു കൊടുക്കുന്നവര്‍, പരിഹാരങ്ങള്‍ കണ്ടെത്തുന്നവര്‍, എല്ലായ്‌പ്പോഴും ജനങ്ങളുടെ നേട്ടത്തിന് വേണ്ടി വഴികള്‍ തേടുന്നവര്‍….

രണ്ടാമത്തെ തരം, നന്മകള്‍ക്ക് ഉടക്ക് വെക്കുന്നവര്‍, എളുപ്പമായതിനെ കുരുക്കിലാക്കുന്നവര്‍, അധികമുള്ളതിനെ വെട്ടിക്കുറയ്ക്കുന്നവര്‍, ജനജീവിതം ദുസ്സഹമാക്കാന്‍ ചട്ടങ്ങള്‍ ചമക്കുന്നവര്‍, ആവശ്യങ്ങള്‍ തേടിയെത്തുന്നവരെ അവരുടെ വാതിലുകള്‍ക്കു മുന്നിലും ഓഫിസുകളിലും കാത്തുകെട്ടി നിര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍…..

ഈ രണ്ടാമത്തെ തരക്കാരേക്കാള്‍ ആദ്യത്തെ കൂട്ടര്‍ ധാരാളമുണ്ടായില്ലെങ്കില്‍ ഒരു രാഷ്ട്രത്തിനും അതിന്റെ ഭരണകൂടത്തിനും വിജയിക്കാനാവില്ല’

chandrika: