X

മലപ്പുറത്ത് യുഡിഎഫിന്റെ തേരോട്ടം; നേട്ടമുണ്ടാക്കാതെ എല്‍ഡിഎഫ്

മലപ്പുറം: തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ തേരോട്ടം. മുസ്‌ലിംലീഗിന്റെ ഉറച്ച കോട്ടയായ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 73 ഇടത്താണ് യുഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നത്. 18 ഇടത്ത് മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ.

15 ബ്ലോക് പഞ്ചായത്തില്‍ 12 ഇടത്തും വിജയിച്ചത് യുഡിഎഫാണ്. മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. ജില്ലാ പഞ്ചായത്തിലും യുഡിഎഫിന് തന്നെയാണ് ലീഡ്.

12 മുനിസിപ്പാലിറ്റികളില്‍ ഒമ്പതിടത്ത് യുഡിഎഫ് സഖ്യം ജയമുറപ്പിച്ചു. രണ്ടിടത്ത് എല്‍ഡിഎഫും. ഒരിടത്ത് ഇതുവരെ രണ്ടു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ല.

മൊത്തം 95 ഇടത്താണ് യുഡിഎഫ് വിജയിക്കുകയോ മുമ്പിട്ടു നില്‍ക്കുകയോ ചെയ്യുന്നത്. എല്‍ഡിഎഫ് 23 ഇടത്തും.

പഞ്ചായത്തുകളില്‍ അബ്ദുറഹ്മാന്‍ നഗറില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ എല്‍ഡിഎഫിനായിട്ടില്ല. ഇവിടത്തെ 21 സീറ്റില്‍ 18 ഇടത്തും ജയം കണ്ടത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. 16 സീറ്റുള്ള എടരിക്കോട് പഞ്ചായത്തിലും ഒരു സീറ്റില്‍ പോലും ഇടതുപക്ഷത്തിന് ജയിക്കാനായില്ല. ഇവിടെ 12 സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

18 സീറ്റുള്ള കുഴിമണ്ണ പഞ്ചായത്തിലും സമാന സ്ഥിതിയാണ്. ഇവിടെ 17 ഇടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. 21 സീറ്റുള്ള നന്നമ്പ്രയില്‍ 17 ഇടത്താണ് യുഡിഎഫിന് മേല്‍ക്കൈ. എല്‍ഡിഎഫ് ഇവിടെ ചിത്രത്തിലില്ല. 17 സീറ്റുള്ളു തുവ്വൂരും 23 സീറ്റുള്ള വേങ്ങരയിലും 19 സീറ്റുള്ള വാഴക്കാടും ഇതുവരെ എല്‍ഡിഎഫിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.

മുനിസിപ്പാലിറ്റികളില്‍ പൊന്നാനിയിലും പെരിന്തല്‍മണ്ണയിലുമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. തിരൂരില്‍ എല്‍ഡിഎഫില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. താനൂര്‍ നഗരസഭയില്‍ ഒരിടത്തു പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായിട്ടില്ല.

Test User: