X

ഗാസ ഭൂമിയിലെ നരകമായെന്ന് യുഎന്‍; ഇതുവരെ കൊല്ലപ്പെട്ടത് 11078 പേര്‍, ആരോഗ്യ സംവിധാനം പൂര്‍ണമായി തകര്‍ന്നു

ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11078 ആയി. കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്. ഗസ ഭൂമിയിലെ നരകമായെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ഗസയിലെ അല്‍ശിഫ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത് അഞ്ച് ആക്രമണങ്ങളാണ്. പ്രവേശന കവാടത്തില്‍ ഉഗ്ര സ്‌ഫോടനം നടന്നു.

40000 ലധികം പേരാണ് അല്‍ ശിഫയില്‍ അഭയം തേടിയിരിക്കുന്നത്. അല്‍ ഖുദ്‌സ് ആശുപത്രിയില്‍ ഐസിയുവിന് നേരെ ആക്രമണമുണ്ടായി. 12 ആശുപത്രികള്‍ ഒഴിയണമെന്നാണ് ഇസ്രാഈല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണം ശക്തമാക്കിയ ഇസ്രാഈല്‍ ആശുപത്രിക്ക് സമീപം ഇസ്രാഈല്‍ ടാങ്കുകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെക്കന്‍ ഗസയിലേക്ക് പലായനം ചെയ്തത്. 27490 പേര്‍ക്ക് ആക്രമണങ്ങളില്‍ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ 44 കുട്ടികള്‍ ഉള്‍പ്പടെ 183 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മരണസംഖ്യ 12500 കടന്നു. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് യുഎന്‍ വക്താവ് ആവശ്യപ്പെട്ടു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവശ്യപ്പെട്ടു.

അഭയാര്‍ത്ഥി ക്യാമ്പായ അല്‍ ബുറാഖ് സ്‌കൂളിലും ആക്രമണം നടന്നു. 50 മൃതദേഹം കണ്ടെത്തിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ബന്ദികളുടെ മോചനത്തിനായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഖത്തര്‍ അമീര്‍ ഈജിപ്തിലെത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.

 

webdesk14: