X

ഉന്നാവോ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബി.ജെ.പി എം.എല്‍.എയെന്ന് സിബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായ ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വെളിപ്പെടുത്തി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം ചെയ്തതെന്ന് സിബിഐ സ്ഥിരീകരിച്ചു. ബലാത്സംഗം നടക്കുന്ന സമയത്ത് മുറിയുടെ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു എം.എല്‍.എയുടെ സഹായി ശശി സിങെന്ന് സിബിഐ വ്യക്തമാക്കി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സെനഗറാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശശി സിങാണ് ഇതിന് കൂട്ടുനിന്നതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ നിന്നും കുറ്റപത്രത്തില്‍ നിന്നും കുല്‍ദീപ് സിങ് അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് ഒഴിവാക്കുകയാണ് ചെയ്തത്. ജൂണ്‍ 20ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആഗസ്റ്റിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുന്നത് പൊലീസ് വൈകിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തി. പ്രതികളെ രക്ഷപെടുത്താന്‍ പൊലീസ് ഗുരുതര നിയമലംഘനമാണ് നടത്തിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിബിഐ, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലും പെണ്‍കുട്ടി ബിജെപി എംഎല്‍എയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

chandrika: