X

യു.പി മൂന്നാംഘട്ടത്തില്‍ 61.16 ശതമാനം പോളിങ്‌

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിങ്.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കാര്യമായ അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. 12 ജില്ലകളിലായി 69 നിയമസഭാ മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തില്‍ വിധിയെഴുതിയത്.
ലക്‌നോ, ഹര്‍ദോയ്, ഓറയ്യ, ബാരബങ്കി, സീതാപൂര്‍, ഉന്നാവോ, കാണ്‍പൂര്‍ റൂറല്‍ ജില്ലകള്‍ ഇന്നലെ വിധിയെഴുതിയവയില്‍ ഉള്‍പ്പെടും. സമാജ്് വാദി പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായാണ് ഇന്നലെ വോട്ടെടുപ്പ് നടന്ന ജില്ലകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ 55 സീറ്റുകളിലും എസ്.പിക്കായിരുന്നു വിജയം. അതേസമയം സമാജ്് വാദി പാര്‍ട്ടിയിലെ കുടുംബവഴക്കും ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യവും ഇത്തവണ ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖര്‍ ഇന്നലെ വോട്ടു രേഖപ്പെടുത്തി. മായാവതിയും രാജ്‌നാഥ്‌സിങും ലക്‌നോവിലും അഖിലേഷ് ജന്മനാടായ ഇറ്റാവ ജില്ലയിലെ സായ്ഫയിലുമാണ് വോട്ടു രേഖപ്പെടുത്തിയത്. ഏഴു ഘട്ടങ്ങളിലായാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് നാലാംഘട്ട പോളിങ്. 12 ജില്ലകളിലായി 53 നിയമസഭാ മണ്ഡലങ്ങളാണ് നാലാംഘട്ടത്തില്‍ വിധിയെഴുതുക. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.
അതിനിടെ, താന്‍ യു.പിയുടെ ദത്തുപുത്രനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദയുടെ പ്രസ്താവനയ്‌ക്കെതിരെ മുലായം സിങ് യാദവ് രംഗത്തുവന്നു. മോദിക്കെന്തും പറയാമെന്നും എസ്.പിയെ ഉത്തര്‍പ്രദേശ് സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹര്‍ദോയിയിലെ ബി.ജെ.പി റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

chandrika: