X

യു.പി മദ്‌റസ നിയമം റദ്ദാക്കി; വലഞ്ഞ് 26 ലക്ഷം വിദ്യാർഥികളും 10,000 അധ്യാപകരും

യു.പിയിലെ മദ്റസ നിയമം റദ്ദാക്കിയതോടെ വലഞ്ഞ് 26 ലക്ഷം വിദ്യാര്‍ഥികളും 10,000ത്തിലേറെ അധ്യാപകരും. 2004ലെ ഉത്തര്‍പ്രദേശ് മദ്റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായത്. ഈ വിദ്യാഭ്യാസ സംവിധാനത്തില്‍ മതേതരത്വമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെട്ടത്.

മദ്റസ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാറിനോട് മാര്‍ച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുകയും ചെയ്തു. മദ്റസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം നിര്‍ബന്ധമായി നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

അതേസമയം, മദ്റസകള്‍ കേവലം മതവിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി മാത്രമല്ല, അതിനായി ഗ്രാന്റുകള്‍ സ്വീകരിക്കുന്നില്ലെന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും മദ്റസ അറേബ്യ, അഖിലേന്ത്യ ടീച്ചേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി വഹീദുല്ല ഖാന്‍ പറഞ്ഞു. ഹിന്ദു അധ്യാപകരും വിദ്യാര്‍ഥികളും പോലും മദ്റസകളില്‍ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

പൗരസ്ത്യ ഭാഷകളുടെ (അറബിക്, പേര്‍ഷ്യന്‍, സംസ്‌കൃതം) പ്രോത്സാഹനത്തിനായാണ് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കുന്നതെന്നും അര്‍ബി-ഫാര്‍സി ബോര്‍ഡ് (അറബിക്-പേര്‍ഷ്യന്‍) പിന്നീട് മദ്റസ ബോര്‍ഡായി മാറുകയായിരുന്നുവെന്നും ഖാന്‍ പറഞ്ഞു. സംസ്ഥാനത്തെ വേദപാഠശാലകള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് നടത്തുന്നതെങ്കില്‍ 1996 മുതല്‍ മദ്റസകള്‍ ന്യൂനപക്ഷ വകുപ്പാണ് ഭരിക്കുന്നതെന്ന വ്യത്യാസമേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത വിദ്യാഭ്യാസത്തിനൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസം കൂടി നല്‍കുന്നതാണ് യു.പിയടക്കം വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍.

സര്‍ക്കാര്‍ സഹായത്തോടെയായിരുന്നു ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. യു.പിയില്‍ 16,513 അംഗീകൃത മദ്റസകളുണ്ടെന്നും 560 എണ്ണം സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണെന്നുമാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. 8400 അനംഗീകൃത മദ്സകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, മദ്റസ നിയമം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത് വന്നു. ‘ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമോയെന്ന് യോഗി ആദിത്യനാഥ് വ്യക്തമായി പറയേണ്ടതുണ്ട്? അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മദ്റസകളെ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നു. മദ്റസകളില്‍ മതേതര വിദ്യാഭ്യാസം നല്‍കുന്ന അധ്യാപകരുടെ ശമ്പളം വര്‍ഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്’ മാര്‍ച്ച് 24ന് ഉവൈസി എക്‌സില്‍ യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയെ ചോദ്യം ചെയ്തു.

webdesk13: