X

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. മൂന്നാഴ്ചയിലധികം ഡല്‍ഹിയില്‍ സമാധാനപരമായി സമരം നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ തുണിയുരിഞ്ഞുള്ള സമരം. പ്രധാനമന്ത്രിയെ കാണാനായി എത്തിയ കര്‍ഷകരെ അതിന് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു നിലമറന്ന പ്രതിഷേധം ഓഫീസിനു മുന്നില്‍ അരങ്ങേറിയത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ കഴിഞ്ഞ മാര്‍ച്ച് 14 മുതല്‍ ഡല്‍ഹി ജന്തര്‍മന്ദിറില്‍ പ്രതിഷേധം സമരത്തിലായിരുന്നു. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിക്കണമെന്നായിരുന്നു കര്‍ഷകരുടെ പ്രാഥമിക ആവശ്യം. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചുവെങ്കിലും പിന്നീട് കര്‍ഷകര്‍ക്ക് അനുമതി നിക്ഷേധിക്കുകയായിരുന്നു.

പ്രധാനമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സമരവേദിയില്‍ നിന്ന് ഏഴ് കര്‍ഷകരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഓഫീസില്‍ എത്തിയ കര്‍ഷകരോട് പരാതി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു അറിയിക്കുകയാണുണ്ടായത്. എന്നാല്‍ മടങ്ങുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ പൊലീസ് വാഹനത്തില്‍നിന്ന് ചാടിയിറങ്ങി തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് കര്‍ഷകരും മുദ്രവാക്യം മുഴക്കി തുണിയുരിഞ്ഞ് പ്രതിഷേധിക്കാന്‍ ഇറങ്ങി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ മുദ്യാവാക്യം വിളിച്ചു.

ഇത്രയും ദിവസം ഞങ്ങള്‍ സമരം ചെയ്തിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും പ്രധാനമന്ത്രിയെ കാണാതെ മടങ്ങില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ വന്ന് തങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതല്ലാതെ യാതൊന്നും സംഭവിച്ചില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി. മൂന്നാഴ്ചയിലധികമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടവുമായും സമരവേദിയിലെത്തിയിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം തമിഴ്‌നാട് നേരിടുന്നത്. ആറു മാസത്തിനിടെ നാനൂറോളം കര്‍ഷകരാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്.

chandrika: