X
    Categories: CultureNewsViews

വഫ ഫിറോസ് പറഞ്ഞതെല്ലാം പച്ചക്കളവ്; വിവാഹ മോചനം തേടി ഭര്‍ത്താവ് ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പറഞ്ഞ വാദങ്ങള്‍ പൊളിയുന്നു. ശ്രീറാം തന്റെ സുഹൃത്ത് മാത്രമാണെന്നും അതില്‍ തന്റെ ഭര്‍ത്താവിന് വിരോധമില്ലെന്നുമായിരുന്നു വഫ അഭിമുഖത്തില്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാരാണ് തന്നെ പുറത്തിറക്കിയതെന്നും ഭര്‍ത്താവും കുടുംബവും തനിക്കൊപ്പമുണ്ടെന്നും വഫ പറഞ്ഞിരുന്നു.

എന്നാല്‍ വഫയുടെ വാദങ്ങള്‍ മുഴുവന്‍ പൊളിച്ചുകൊണ്ട് ഭര്‍ത്താവ് ഫിറോസ് വിവാഹ മോചനം ആവശ്യപ്പെട്ട് വഫക്ക് വക്കീല്‍ നോട്ടീസയച്ചു. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്‌ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വഫ അഭിമുഖത്തില്‍ പറഞ്ഞതെല്ലാം പച്ചക്കളവാണെന്ന് തെളിയിക്കുന്നതാണ് ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍. ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവില്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്. വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തെത്തിയ ഫിറോസ് വിവാഹമോചനത്തിനുള്ള പ്രാഥമികനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഭിച്ചതെന്ന് ഭാരവാഹികള്‍ സ്ഥിരീകരിച്ചു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതല്‍ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: