X

“മോദി കൊത്തിയത് പാലുകൊടുത്ത കൈയ്യിലോ?”; യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പറയുന്നത്

മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്‍ മുതിര്‍ന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു.

ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പെയ് തീരുമാനിച്ചിരുന്നതായാണ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മോദിയെ നീക്കുന്നതിനെതിരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ലാല്‍കൃഷ്ണ അദ്വാനി സമ്മര്‍ദം ഉയര്‍ത്തിയതോടെ ആ തീരുമാനം നടപ്പാകാതെ പോവുകയായിരുന്നെന്നും യശ്വന്ത് സിന്‍ഹ പറയുന്നു.

മോദിയെ നീക്കുന്നതിനെതിരെ നിലപാടെടുത്ത എല്‍.കെ അദ്വാനിയെ ബിജെപിയിലും നിന്നും അധികാരത്തില്‍ നിന്നും തഴയാന്‍ മോദി തന്നെയാണ് കരുക്കള്‍ നീക്കയതെന്ന പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

‘എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്‍ത്തു. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വാജ്പേയിക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു.’ മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പറഞ്ഞു.

അതേസമയം മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയെ എതിര്‍ത്ത് മോദിയുടെ രാഷ്ട്രീയ ഉയര്‍ച്ചക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ അദ്വാനിക്ക്, പ്രധാനമന്ത്രിയായതോടെ മോദിയില്‍ നിന്നും തന്നെ തിരിച്ചടി കിട്ടിയെന്നതാണ് വിലയിരുത്തല്‍.

വാജ്‌പേയിയുടെ സ്ഥാനം ഇല്ലാതായതോടെയാണ് മോദി ബിജെപിയുടെ പുതിയ മുഖമായി ഉയര്‍ന്നത്. തുടര്‍ന്നു അതുവരെ പ്രധാനമന്ത്രി സ്ഥാനം മുന്നില്‍ കണ്ട അദ്വാനിയെ തഴഞ്ഞായിരുന്നു മോദി അധികാരകയറ്റം. തുടര്‍ന്നു അധികാര രാഷ്ടീയത്തില്‍ നിന്നും അദ്വാനിയെ മുരളി മനോഹര്‍ ജോഷി എന്നീ ബിജെപിയിലെ ഒരു തലമുറയെ ആകെ പുറത്താവുന്നതിന് ബിജെപി സാക്ഷ്യം വഹിച്ചു. ജനസംഘത്തിലെ ദേശീയ നേതാക്കളായ ഇവര്‍ക്കിടയില്‍ ആരുമല്ലായിരുന്ന മോദി പിന്നീട് ശക്തിപ്രാപിച്ചപ്പോള്‍ ഓരോ കാലഘട്ടത്തിലായി പഴയ തലമുറ നേതാക്കളെ ഒതുക്കുകയായിരുന്നു.

എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും മോദി ഇക്കുറി ലോക്‌സഭാ സീറ്റ് നല്‍കാതെവരെ അപ്രസക്തനാക്കി. 90-കള്‍ക്ക് ശേഷം ബിജെപിയുടെ ചരിത്രത്തില്‍ത്തന്നെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നത്് ബിജെപിയിലെ രണ്ടാമനായി മാറിയ അമിത് ഷായാണ്. പാര്‍ട്ടിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളിലൊരാളായ അദ്വാനിയെ മാറ്റിക്കൊണ്ട് ഷാ മത്സരിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടിയിരുന്നു.

ബിജെപിയുടെ താത്വികാചാര്യനായിരുന്നു മുരളി മനോഹര്‍ ജോഷി. എന്നാല്‍ ജോഷിയുടെ മണ്ഡലമായ വാരാണസി പിടിച്ചെടുത്തായിരുന്നു 2014ല്‍ മോദിയുടെ പോരാട്ടം. തുടര്‍ന്ന് കാന്‍പൂരില്‍ മത്സരിച്ചു ജയിച്ച ജോഷിക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു.

ഇതിനിടെ മോദി-അമിത്ഷാ സഖ്യത്തിന്റെ പുതിയ നയങ്ങളോട് രൂക്ഷ വിമര്‍ശനവുമായി അദ്വാനിയും ജോഷിയും രംഗത്തെത്തിയിരുന്നു. ‘രാജ്യം ആദ്യം, പിന്നെ പാര്‍ട്ടി, അവസാനം വ്യക്തി’ എന്ന തലക്കെട്ടിലാണ് അദ്വാനി ബ്ലോഗെഴുത്ത്. ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവര്‍ ദേശവിരുദ്ധരല്ലെന്ന് തുറന്നടിച്ച അദ്വാനി, വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്തയെന്നും വ്യക്തമാക്കി. വിയോജിക്കുന്നവരെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് ബിജെപി കണ്ടിട്ടുള്ളതെന്നും അദ്വാനി പറഞ്ഞു. അടുത്തിടെ ബിജെപിക്ക് എതിരായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം അദ്വാനി ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് എതിരായ വിരുദ്ധാഭിപ്രായവും അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര ജനാധിപത്യം വേണമെന്നും ബിജെപിയുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപോധ്യായ, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ മഹാരഥന്‍മാരായ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി എന്നുപറയുന്ന അദ്വാനി ബിജെപിയുടെ ഇപ്പോഴത്തെ പ്രധാന മുഖമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലോഗില്‍ ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ല. മോദി നേതൃത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുടെ വിമര്‍ശനമായാണ് അദ്വാനിയുടെ എഴുത്ത് വിലയിരുത്തപ്പെട്ടത്.

എല്‍ കെ അദ്വാനിയോ മുരളി മനോഹര്‍ ജോഷിയോ ഇന്ത്യന്‍ രാഷ്ട്രപതിയാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഭൂരിപക്ഷം ഇന്ത്യക്കാരും പേര് കേട്ടിട്ടില്ലാതിരുന്ന രാംനാഥ് കോവിന്ദിനെ മോദി രാഷ്ട്രപതിയാക്കിയത്. ഗോവിന്ദാചാര്യ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിങ്ങനെ നിരവധി നേതാക്കളെ വെട്ടിയാണ് നരേന്ദ്രമോദി മുന്നേറിയത്. രാമജന്മഭൂമി വിഷയം പ്രശ്‌നവല്‍ക്കരിച്ച് ബിജെപിയെ വളര്‍ത്തിയ കല്യാണ്‍ സിംഗിനെ ഗവര്‍ണറാക്കി ഒതുക്കി. ഗുജറാത്തില്‍ ആര്‍എസ്എസും ബിജെപിയും ഉണ്ടാക്കിയ ശങ്കര്‍ സിംഗ് വഗേലയെ പുറത്താക്കി. പട്ടേല്‍ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കേശുഭായ് പട്ടേലിനെ പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രിമാരായരുന്ന സുരേഷ് മേഹ്തയേയും ദിലീപ് പരീഖിനേയും തന്റെ വളര്‍ച്ചക്കിടെ മോദി പുറത്താക്കിയിട്ടുണ്ട്.

ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി ഇനി നരേന്ദ്ര മോദി തുടരേണ്ടതില്ലെന്നായിരുന്നു വാജ്പേയിയുടെ നിലപാട്. രാജി വയ്ക്കാന്‍ മോദി തയാറായില്ലെങ്കില്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടാനായിരുന്നു വാജ്പേയിയുടെ നീക്കം. 2002ല്‍ ഗോവയില്‍ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ വാജ്പേയി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ അദ്വാനി തടസം നിന്നതോടെ ഈ നീക്കം പാളിപ്പോവുകയായിരുന്നുവെന്നാണ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍.

chandrika: