X

‘ ടേക്ക്ഓഫിനും പാര്‍വതിക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജൂറി അംഗം വിനോദ് മങ്കര

പാലക്കാട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനതെിരെ ജൂറി അംഗം വിനോദ് മങ്കര രംഗത്ത്. ടേക്ക്ഓഫിനും പാര്‍വതിക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അവസാന നിമിഷത്തില്‍ അട്ടിമറിച്ചതാണെന്ന് വിനോദ് മങ്കര പറഞ്ഞു. ‘മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക്ഓഫിനും മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും നല്‍കാനായിരുന്നു ജൂറി തീരുമാനം.

‘എല്ലാവരും അവസാനം വരെ പാര്‍വതിക്കും ടേക്ക്ഓഫിനും അനുകൂലമായാണ് സംസാരിച്ചത്. അതെന്തു കൊണ്ടാണ് മാറിപ്പോയതെന്ന് നമ്മള്‍ വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണ്’, വിനോദ് മങ്കര പറഞ്ഞു. ശേഖര്‍ കപൂറിനെ പോലൊരു സംവിധായകന്‍ ഇതു ചെയ്യാന്‍ പാടില്ലായിരുന്നു. ആദ്യഘട്ടത്തില്‍ എവിടെയും നടി ശ്രീദേവിയുടെ പേര് മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണോ തീരുമാനം മാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാന നിമിഷത്തിലുള്ള മാറ്റങ്ങളാണ് ഇവ. മന്ത്രിസഭയില്‍ നടന്നോ അതോ ജൂറി ചെയര്‍മാന്റെ പരിധിയില്‍ നടന്നോ എന്ന് പറയാനാവില്ല. അതു വെളിപ്പെടുകയുമില്ല. പ്രഖ്യാപനത്തിനു മുമ്പു വരെ പാര്‍വതിയുടെയും ടേക്ക്ഓഫിന്റെയും പേരുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രഖ്യാപനം ഉണ്ടായപ്പോഴാണ് ജൂറി തീരുമാനം അട്ടിമറിച്ചെന്ന് മനസ്സിലായതെന്നും വിനോദ് മങ്കര പറഞ്ഞു.

chandrika: