X

ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസിന്റെ നിര്‍ദേശ പ്രകാരം : പുതിയ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: താന്‍ ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഈശ്വര്‍. സര്‍വ്വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഹാദിയ എന്തുകൊണ്ട് മതംമാറിയെന്ന വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ് അവരെ സന്ദര്‍ശിച്ചത് എന്നായിരുന്നു സന്ദര്‍ശ വേളയില്‍ രാഹുലിന്റെ വാദം.

കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനെതിരെ ഹാദിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ കോടതി നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തുന്നത്.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് വൈക്കത്തെ വീട്ടില്‍ പോയി സന്ദര്‍ശിച്ചത്. പൊലീസുകാര്‍ വളരെ സൗഹാര്‍ദ്ദപരമായാണ് ഹാദിയയോടു പെരുമാറിയത്. ഹാദിയയുടെ ആശ്വാസത്തിനായി തടങ്കലില്‍ നിന്നും അവരെ പുറത്തുകൊണ്ടുവരാന്‍ പോലും പൊലീസ് തയ്യാറായിരുന്നു. പൊലീസ് പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദം തെറ്റാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ തന്നെ കാണാനായി എത്തിയിരുന്നു. ഇസ്‌ലാം മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. തന്റെ അനുമതിയില്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയപ്പോള്‍ അച്ഛനും പൊലീസുകാരും കാഴ്ചക്കാരായി നോക്കിനിന്നു.’ എന്നായിരുന്നു ഹാദിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ഉന്നയിച്ച ആരോപണം.

chandrika: