X
    Categories: indiaNews

നടി വി.ജെ ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരന്‍ അറസ്റ്റില്‍

ചെന്നൈ: സീരിയല്‍ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടര്‍ച്ചയായി അഞ്ച് ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.

ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ചിത്ര മൊബൈല്‍ ഫോണില്‍ വാഗ്വാദത്തിലേര്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു.താനും ചിത്രയും തമ്മില്‍ വാഗ്വാദമുണ്ടായിട്ടില്ലെന്ന് ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദമെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു മുന്‍പും ഇത്തരം കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു.

വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം. ചിത്രയുടെ ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

 

web desk 3: