X

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുള്ള ചര്‍ച്ചക്കെന്തിനാണ് ഇത്ര രഹസ്യ സ്വഭാവം? മുഖ്യമന്ത്രിയോട് നിര്‍ണായക ചോദ്യങ്ങളുമായി വിടി ബല്‍റാം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ചാണ് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ചര്‍ച്ച നടത്തിയതെങ്കില്‍ അതിത്ര രഹസ്യമാക്കി വക്കേണ്ട കാര്യമെന്താണെന്ന് ബല്‍റാം ചോദിച്ചു. ഇരു കൂട്ടരും ചേര്‍ന്ന് രഹസ്യ ചര്‍ച്ച നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ എന്നും ബല്‍റാം ചോദിക്കുന്നു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഏതായാലും പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.
പിന്നീടും നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ സിപിഎം ആര്‍എസ്എസ് നേതാക്കള്‍ നടത്തിവരുന്നുണ്ട് എന്നും പി ജയരാജന്‍ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎം ആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടര്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകള്‍ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.
ഇനി അതല്ല, കൊലപാതകങ്ങള്‍ക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആര്‍എസ്എസ് ഉഭയകക്ഷി ചര്‍ച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.

web desk 1: