X

വംശീയ അധിക്ഷേപം; മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണത്തിനുള്ള ബല്‍റാമിന്റെ മറുപടി വൈറല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെയുള്ള വി.ടി ബല്‍റാമിന്റെ പ്രതികരണം വൈറലാകുന്നു. തന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി ജലീല്‍ ഫേസ്ബുക്കിലെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ നല്‍കിയ അഴകൊഴമ്പന്‍ പ്രതികരണത്തിന് ബല്‍റാം മറുപടി നല്‍കിയത് ശ്രദ്ധേയമായി. ജലീലിന്റെ കുറിപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ലൈക്കുകളോടെയാണ് ബല്‍റാമിന്റെ കമന്റുകളെ ആളുകള്‍ വരവേറ്റത്.

വി.ടി ബല്‍റാമിന്റെ കമന്റ്

ലോകം മുഴുവന്‍ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും നേതൃത്വം നല്‍കിയ, അതിലുമെത്രയോ ഇരട്ടി ആളുകളെ സൈബീരയിലേതു പോലുള്ള തടങ്കല്‍പ്പാളയങ്ങളിലിട്ട് കൊല്ലാക്കൊല ചെയ്ത, വിരുദ്ധാഭിപ്രായങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തിയ, പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാറ്റണ്‍ ടാങ്കുകള്‍ ഓടിച്ച് കയറ്റി ചതച്ചരച്ച, അങ്ങനെയങ്ങനെ ദശാബ്ദങ്ങള്‍ നീണ്ടു നിന്ന എണ്ണിയാലൊടുങ്ങാത്ത കൊടും ക്രൂരതകളുടെ നേരിട്ടുള്ള അനുഭവങ്ങളുടെ പേരിലാണ് താങ്കളീപ്പറയുന്ന മനോഭാവം കമ്മ്യൂണിസ്റ്റുകളേക്കുറിച്ച് ലോകമെമ്പാടും ഉയര്‍ന്നു വന്നത്. അതിന് തുല്യമാണ് ലോകം മുഴുവന്‍ വംശീയവാദികളും തീവ്രവലതുപക്ഷക്കാരും ഇന്ത്യയില്‍ ആര്‍എസ്എസും കൃത്യമായ വര്‍ഗീയ ലക്ഷ്യത്തോടെ ഉയര്‍ത്തുന്ന ഇസ്ലാമോഫോബിയ എന്ന് താങ്കളേപ്പോലെ ചരിത്രത്തില്‍ ഡോക്റ്ററേറ്റുള്ള ഒരാള്‍ പറഞ്ഞാല്‍ അത് ഇസ്ലാമോഫോബിയക്ക് മികച്ച ന്യായീകരണമായി മാറുകയാണെന്ന് തിരിച്ചറിയാന്‍ താങ്കള്‍ക്ക് സാധിക്കുന്നുണ്ടോ? ഇങ്ങനെ ‘അഴുകിയ ചാണക’മായി മാറരുത് ബഹുമാനപ്പെട്ട മന്ത്രീ നിങ്ങള്‍.

മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തില്‍ ചില പോസ്റ്റുകള്‍ കാണാന്‍ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബര്‍ ട്രോളറുടെ നിരുപദ്രവകരവും വിമര്‍ശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് ഡഉഎ സൈബര്‍ പോരാളികള്‍ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്‌നച്ചുരുക്കം. ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏല്‍പിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയന്‍മാരാകാന്‍ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ ‘ങീൃീി’ കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തില്‍ പെട്ടില്ലങ്കിലല്ലേ അല്‍ഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു ‘അഴകിയ രാവണന്‍’ നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!!

‘ഇസ്ലാമോഫോബിയ’ പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ് ‘കമ്മ്യൂണിസ്‌റ്റോഫോബിയ’ യും. രണ്ടും അസഹിഷ്ണുതയുടെയും പരദര്‍ശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വര്‍ണ്ണക്കളര്‍ ഖദര്‍ ധാരികളായ ചില കോണ്‍ഗ്രസ്സ് ‘ഷോ’വനിസ്റ്റുകളും.

chandrika: