X

വിവിപാറ്റ്: തെറ്റായ പരാതി ഉന്നയിച്ചാല്‍ പണി പാളും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് സ്‌ളിപ്പുകള്‍ എണ്ണും

തിരുവനന്തപുരം: മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്ളിപ്പുകള്‍ എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കണ്‍ട്രോള്‍ യൂണിറ്റിലെ കണക്കും സ്ളിപ്പുകളുടെ എണ്ണവും ഒന്നാണോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുപ്പിലൂടെയാണ് ഇതിനുള്ള പോളിംഗ്ബൂത്ത് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഇ. വി. എം, വിവിപാറ്റ് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍.
ഒരു ബൂത്തില്‍ 1400 വോട്ടര്‍മാരാണുണ്ടാവുക. വിവിപാറ്റ് ഏര്‍പ്പെടുത്തിയതോടെ ഒരാള്‍ക്ക് വോട്ട് ചെയ്യുന്നതിന് 12 സെക്കന്റ് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിവിപാറ്റ് മെഷീനില്‍ വോട്ട് ചെയ്തതിന്റെ വിവരം ഏഴു സെക്കന്റ് കാണാനാവും. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പ്രിസൈഡിംഗ് ഓഫീസറെ അറിയിച്ചാല്‍ ടെസ്റ്റ് വോട്ട് ചെയ്യാനാവും. എന്നാല്‍ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ആറു മാസം തടവും ആയിരം രൂപ പിഴയും രണ്ടും കൂടിയും ലഭിക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിപുലമായ ബോധവത്ക്കരണം തിരഞ്ഞെടുപ്പ് വിഭാഗം നടത്തും. ഒരു മിനിട്ടിന്റെ വീഡിയോ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. നൂതനമായ കൂടുതല്‍ പ്രചാരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇ. വി. എമ്മും വിവിപാറ്റും ഉപയോഗിക്കുന്ന വിധം മുഖ്യ തിരഞ്ഞെുപ്പ് ഓഫീസറും സംസ്ഥാതല തിരഞ്ഞെടുപ്പ് മാസ്റ്റര്‍ ട്രെയിനര്‍ ഷാനവാസ് ഖാനും വിശദീകരിച്ചു. ഇ. വി. എമ്മുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും വിശദീകരിച്ചു. മാധ്യമപ്രതിനിധികള്‍ വോട്ട് രേഖപ്പെടുത്തി ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി. ജോ. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കെ. ജീവന്‍ബാബു, ഡെപ്യു. സി. ഇ. ഒ സുരേന്ദ്രന്‍ പിള്ള ബി. എന്നിവര്‍ സന്നിഹിതരായിരുന്നു.

web desk 1: