X

താപ നിലയില്‍ നേരിയ കുറവ് ജാഗ്രതാനിര്‍ദേശം തുടരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് നേരിയ തോതില്‍ കുറഞ്ഞത്. അതേസമയം അത്യുഷ്ണവും സൂര്യാതപവും സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. നാളെ വരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഇന്നു കൂടി ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം പാറശ്ശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാറശ്ശാല സ്വദേശി ഉണ്ണികൃഷ്ണന്‍ നായര്‍ ആണ് മരിച്ചത്. സൂര്യാതപമാണോ മരണകാരണമെന്നാണ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഇതു വരെ 364 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപത്തില്‍ പൊള്ളലേറ്റത്. 7 പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. 188 പേര്‍ക്ക് ഉയര്‍ന്ന താപം മൂലം ശരീരത്തില്‍ ചുവന്ന പാടു വന്നു. പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്ന് 38.9 ഡിഗ്രി ആയി കുറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് ജില്ലയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെല്‍ഷ്യസ്. തുടര്‍ച്ചയായി 4 ദിവസം പാലക്കാട്ട് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസ്, ആലപ്പുഴ 36.8 ഡിഗ്രി, പുനലൂര്‍ 38.2,കോഴിക്കോട് 36 ഡിഗ്രി എന്നിങ്ങനെയാണ് ഇന്നലെ അന്തരീക്ഷ താപനില.

അവധിക്കാല ക്ലാസ് വേണ്ട

നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന്
പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:’-സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും സാഹചര്യത്തില്‍ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശനനിര്‍ദേശം നല്‍കി.
മധ്യവേനലവധിക്കാലത്ത് പരമാവധി 10 ദിവസം എന്ന് നിജപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം വെക്കേഷന്‍ ക്യാമ്പുകള്‍ നടത്താവുന്നതാണ്. അനുമതി നല്‍കുന്ന ഓഫീസര്‍ ക്യാമ്പ് നടക്കുന്ന സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ടോയ്‌ലറ്റ്, പ്രഥമ ശുശ്രുഷാ സൗകര്യം ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകാതെ സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതരും ക്യാമ്പ് സംഘാടകരും സവിശേഷ ശ്രദ്ധ പുലര്‍ത്തണം. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

കുട്ടികളെ വെയിലത്ത്
നിര്‍ത്തിയ സംഭവം
ബാലാവകാശ
കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രണ്ട് കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പി. സുരേഷ് സ്വമേധയാ കേസെടുത്തു.
എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് വെയിലത്ത് നില്‍ക്കേണ്ടി വന്നത്. പരീക്ഷ അവസാനിക്കുന്ന ദിവസം പതിവുപോലെ സ്‌കൂളിലെത്തിയ കുട്ടികളെ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കാതെ പുറത്തുനിര്‍ത്തുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി തളര്‍ന്നിരിക്കുന്നത് കണ്ട് വിവരം തിരക്കിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ഒരാള്‍ക്ക് ജന്മനാ കാഴ്ച പരിമിതിയുണ്ടെന്നാണറിയുന്നത്.

web desk 1: