X

വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണഉത്തരവിട്ട പിണറായിയുടെ കൈ വിറച്ചില്ലേ?: ജി.ശക്തിധരന്‍

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ മുഖ്യമന്ത്രിയും മാധ്യമങ്ങളും ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നതില്‍ എന്തര്‍ത്ഥമെന്ന് ദേശാഭിമാനി മുന്‍ അസോ. എഡിറ്റര്‍ ജി. ശക്തിധരന്‍.

അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്:

മാധ്യമങ്ങള്‍
കൈകഴുകാമോ?

ഉമ്മന്‍ചാണ്ടിയെ ഒരാഴ്ചയോളമായി കേരളത്തിന്റെ പ്രഭാഗോപുരമായി തേച്ചുമിനുക്കി എടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് സമാനതകള്‍ ഇല്ലാത്തതും നിസ്തുലവുമാണ്.എന്നാല്‍ ഒരുകാര്യം വിസ്മരിക്കണ്ട . ഉമ്മന്‍ചാണ്ടിയെ കളങ്കിതനാക്കി കഥകള്‍ ചമച്ചു പതപ്പിക്കുന്നതില്‍ യുഡിഎഫ് ഭരണകാലത്തെ മാധ്യമങ്ങളുടെ നിഷ്ട്ടൂരമായ വേട്ടയാടലും സമാനതകളില്ലാത്തതായിരുന്നു. മാധ്യമ മനഃസാക്ഷി ചിലര്‍ക്ക് പണയംവെച്ചുള്ള കളിയായിരുന്നു അത്. ഉമ്മന്‍ചാണ്ടിയെ ജഡമാക്കി ശവപ്പെട്ടിയിലാക്കിയ ശേഷം മാത്രമായിരുന്നു വാഴ്ത്തു പാട്ടുകളുമായി മാധ്യമ തബ്രാക്കള്‍ ഇറങ്ങിയത്, കാറ്റുള്ളപ്പോള്‍ തൂറ്റുക എന്നതായിരുന്നു അവരുടെ കൗശലം .

ഉമ്മന്‍ചാണ്ടി എനിക്ക് പ്രത്യേകിച്ച് ആരുമായിരുന്നില്ല.എന്തെങ്കിലും നിവേദനം നല്‍കാനോ ഒരു അറ്റന്‍ഡറുടെ പോലും ശുപാര്‍ശക്കോ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകണമെന്ന ശാഠ്യക്കാരന്‍ ആയിരുന്നു ഞാന്‍ അന്നും ഇന്നും. ഒരു മനഷ്യന്‍ മാധ്യമ പ്രഭുക്കളുടെയും രാഷ്ട്രീയ എതിരാളികളുടെയും കല്ലേറു കൊള്ളുന്നതില്‍ ദ്വിതീയന്‍ ആരായിരുന്നു എന്നേ ഉമ്മന്‍ചാണ്ടിയെയും കെ കരുണാകരനെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് തെരഞ്ഞെടുക്കാനുള്ളു. ഈ ഇടിച്ചു കാണിക്കല്‍ അത് കമ്മ്യുണിസ്റ്റ് സംഘടനാ രീതിയുടെ ഉല്‍പ്പന്നമാണ്.

സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലവും ഓര്‍മ്മയില്ലേ. കമ്മ്യുണിസ്റ്റ് പാര്‍ട്ടി തുടലൂരിവിടുന്ന അരാജകത്വത്തെ പിടിച്ചുകെട്ടാന്‍ ഒരു ശക്തിക്കും എളുപ്പമല്ല. ജനങ്ങള്‍ അതുവരെ ചിന്തിപ്പിച്ചിരുന്ന ചാലുകളില്‍ നിന്ന് പിടിച്ചു മാറ്റി പാര്‍ട്ടി ഇപ്പോള്‍ പറയുന്നതാണ് ശരിയെന്ന പുതിയൊരു ദിശയിലേക്ക് അനായാസം കൊണ്ടുപോകാന്‍ സിപിഎം വിചാരിച്ചാല്‍ കഴിയും. അതിന് ജാതിയും അതിലെ വകഭേദങ്ങളും മതവും പണവും എല്ലാം ഉപയോഗിക്കും. ഇപ്പോഴത്തെ നിയമസഭയില്‍ എല്‍ ഡി എഫ് ബ്ലോക്കില്‍ ഇരിക്കുന്നതില്‍ പെരും കള്ളന്മാരും മത ജാതി വെറിയന്മാരും ഭൂ മാഫിയകളും എത്രയാണ്? ഇതായിരുന്നോ സിപിഎം?

സമീപകാല ഭരണ ചരിത്രമെടുത്താല്‍ അധികാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം സമ്മര്‍ദ്ദം ചെലുത്തി വിട്ടുവീഴ്ചയില്ലതെ ഒപ്പം നിന്നിരുന്നില്ലെങ്കില്‍ കേരളം ഒരുക്കിയ ശവമഞ്ചത്തില്‍ കിടക്കുക മറ്റൊരു ഉമ്മന്‍ചാണ്ടി ആകുമായിരുന്നു. കമ്മ്യുണിസ്റ്റ് മൂല്യങ്ങള്‍ ഒന്നുമില്ലാത്ത ജനങ്ങള്‍നേരിടുന്ന ദുരിതങ്ങള്‍ക്ക് സ്ഥായിയായ എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാനില്ലാത്ത അധികാരം കൈക്കലാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു പ്രതിപക്ഷത്തോടാണ് ഉമ്മന്‍ചാണ്ടിക്ക് പോരടിക്കേണ്ടിവന്നതെന്നത് ഇന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ആരെക്കൂട്ടു പിടിച്ചായാലും തനിക്ക് മുഖ്യമന്ത്രി പദത്തില്‍ എത്തണം, മരുമകനെ മധുവിധു കഴിഞ്ഞാല്‍ പിന്‍ഗാമിയായി കൊണ്ടുവരണം എന്നത് മാത്രമായിരുന്നു പ്രതിപക്ഷ സാരഥിയുടെ ലക്ഷ്യം. ഈ ആര്‍ത്തി പണ്ടാരങ്ങള്‍ക്കിടയില്‍ എരിപൊരി കൊള്ളുകയായിരുന്നു ഉമ്മന്‍ചാണ്ടി.

അധമമായ സരിത കേസ് സൃഷ്ടിക്കുകയും മൂപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി അതിനെ എത്ര ലാഘവത്തോടെയാണ് കണ്ടിരുന്നതെന്ന് ആരും ചിന്തിച്ചില്ല. അമിതമായ ദൈവ വിശ്വാസത്തിന്റെ തടവറയിലായിരുന്നു നാട് കത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി. അതില്‍ അദ്ദേഹം പരാജയമായിരുന്നു. ഒരു ഉന്നത പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സദാചാര ജീവിതം എത്രമാത്രം കളങ്കത്തിന്റെ കറുത്ത ഒരു വടുപോലും വീഴാത്തതായിരുന്നു എന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ വിദ്വേഷത്തിന്റെ അധമവും ഇക്കിളിപ്പെടുത്തുന്നതുമായ വികാരങ്ങള്‍ ഉയര്‍ത്തിവിട്ട് നിഷ്‌ക്കരുണം അദ്ദേഹത്തെ അവഹേളിച്ചതും ഇതേ മാധ്യമങ്ങള്‍ ആയിരുന്നില്ലേ?

സ്വന്തം പാര്‍ട്ടിയിലെ തന്നെ ‘വിശുദ്ധന്മാരുടെ’ ജീവിതം ‘നന്നായി അറിയാവുന്ന,, ഒന്നുകൂടി ആവര്‍ത്തിക്കുന്നു ‘നന്നായി അറിയാവുന്ന’ , സഖാവ് പിണറായി വിജയന്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ബലാല്‍സംഗ കേസില്‍ മുന്‍ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനേഷണഉത്തരത്തില്‍ ഒപ്പുവെച്ചത് പ്രഖ്യാപിച്ചപ്പോള്‍ സത്യത്തില്‍ അങ്ങയുടെ കൈ കൈവിറച്ചില്ലേ മുഖ്യമന്ത്രി? ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന അങ്ങേയ്ക്കു അറിയാത്തതല്ലല്ലോ കറുത്ത ഏടുകള്‍? അന്ന് രാത്രി പള്ളിയറയിലേക്ക് പോയപ്പോഴെങ്കിലും ആ ചെയ്തത് മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് തീര്‍ച്ചയായും മുഖ്യമന്ത്രിക്ക് തോന്നാതിരിക്കില്ല. എനിക്ക് കൂടുതല്‍ ഒന്നും പറയാനാകില്ല. ദൈവമേ എന്റെ മനഃസാക്ഷിയെ ഞാന്‍ വഞ്ചിക്കുകയാണെന്ന് എനിക്കറിയാം .

സരിത കേസിന് പിരി മുറുക്കം വന്നപ്പോള്‍ ആകാശത്തുനിന്ന് അപ്പോള്‍ പൊട്ടിവീണ ആളെപ്പോലെയാണ് മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടിയെ അന്ന് കണ്ടിരുന്നത് . അദ്ദേഹത്തോട് നീതി കാണിച്ചില്ല എന്നുമാത്രമല്ല മഞ്ഞ പത്രത്തിന്റെ നിലവാരത്തോളം വന്‍കിട പത്രങ്ങള്‍ താണു .. ഒരു വിവാദം കോളിളക്കം സൃഷ്ടിച്ചുകഴിഞ്ഞാല്‍ എന്തും എഴുതാന്‍, എന്തും കെട്ടിച്ചമയ്ക്കാന്‍ എന്തും തമസ്‌ക്കരിക്കാനും മാധ്യമങ്ങള്‍ ക്ക് ലൈസന്‍സ് പതിച്ചു കിട്ടും.ജനങ്ങള്‍ അത് വിഴുങ്ങിക്കൊള്ളും

നമ്പി നാരായണന് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം കൊടുപ്പിച്ച മാധ്യമങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐ സി യു വില്‍ അര്‍ദ്ധബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു വീട്ടമ്മയെ അതിനുള്ളില്‍ അതിക്രമിച്ചു കയറി അവരുടെ മേത്തുണ്ടായിരുന്ന തുണി മാറ്റി ബലാല്‍സംഗം ചെയ്തിട്ട് നിസ്സങ്കോചം ഇറങ്ങിപ്പോയ വിടനെ , അതും സമാനമായ പലകേസുകളും അവിടെ ഉണ്ടായിട്ടുണ്ടെന്ന് നഴ്‌സ് സാക്ഷ്യപ്പെടുത്തുമ്പോള്‍, അവനെ കയ്യാം വെച്ച് ജയിലിയിടണം എന്ന് പറയാന്‍ എത്ര മാധ്യമങ്ങള്‍ ഇവിടെ ഉണ്ടായി? വരേണ്യ വിഭാഗത്തിന്റെ ഒപ്പമാണ് മാധ്യമങ്ങള്‍. സരിത എന്ന അഭിസാരികയെക്കുറിച്ചു അവരുടെ ഭര്‍ത്താവ് പറഞ്ഞ രഹസ്യങ്ങള്‍ പോലും മരണം വരെ പുറത്തു പറഞ്ഞിട്ടില്ലാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കോമാളിയെ കുറിച്ച് ജനമധ്യത്തില്‍ തുറന്നുകാണിക്കാതെ ഒഴിഞ്ഞുമാറി.യത് ആ ദുഷ്ടന്‍ ആരാണെന്ന് ഓരോ മലയാളിക്കും അറിയാം.ആ യക്ഷിയെ കച്ചവടച്ചരക്കാക്കി വെപ്പാട്ടിയായി കൊണ്ടുനടക്കുന്ന അയാളെ എന്തിന് വെറുതെ വിടണം? അത്ര വലിയ വിശാല ഹൃദയവുമായി നടന്നാല്‍ ………

 

webdesk11: