X

വയനാട്ടിൽ ഉള്ളത് 84 കടുവകൾ; വിശദമായ കണക്ക് പുറത്ത് വിട്ട് വനംവകുപ്പ്

വയനാട്ടിൽ വന്യമൃ​ഗ- മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെ ജില്ലയിലെ കടുവകളുടെ കണക്ക് പുറത്തുവിട്ട് വനം വകുപ്പ്. 2023ലെ കണക്ക് പ്രകാരം വയനാട്ടിൽ 84 കടുവകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 6 എണ്ണത്തിനെ പിടികൂടിയിട്ടുണ്ട്. 2023 ഏപ്രില്‍ മാസം മുതല്‍ ഇതുവരെയായി 3 കടുവകള്‍ മരിച്ചെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വയനാട് ലാന്‍ഡ് സ്കേപ്പിലെ ആകെ കടുവകളുടെ എണ്ണം 80 ആണ് എന്നാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ 2022 ലെ കണക്കുകള്‍ പറയുന്നത്. ഇന്ന് പുറത്തുവന്ന കണക്ക് പരിശോധിച്ചാൽ കേരളാ വനം വകുപ്പിന്‍റെ കണക്കുകളില്‍ 2023 ആകുമ്പോഴേക്കും 4 കടുവകള്‍ മാത്രമാണ് കൂടിയതെന്ന് കാണാം. കര്‍ണ്ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന, കേരളത്തിലെ ഏക ജില്ലയായ വയനാടിന്റെ 38 ശതമാനവും വനമാണ്.

കേരളാ ഫോറസ്റ്റ് ആന്‍റ് വൈല്‍ഡ് ലൈഫ് വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വനംവകുപ്പ് കടുവകളുടെ എണ്ണം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. വനംവകുപ്പിന്‍റെ പുതിയ വസ്തുതാവിവരണപ്രകാരം വയനാട് ജില്ലയുടെ ആകെ വനവിസ്തൃതി 1138 സ്ക്വയര്‍ കിലോമീറ്ററാണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത് ഡിവിഷന്‍, വയനാട് സൗത്ത് ഡിവിഷന്‍, കണ്ണൂര്‍ ഡിവിഷന്‍ എന്നീ വനപ്രദേശങ്ങളിലെ കടുവകളുടെ എണ്ണമാണ് പുറത്ത് വിട്ടിരിക്കുന്നത്.

കടുവകളുടെ എണ്ണം സംബന്ധിച്ച വനംവകുപ്പിന്റെ കണക്കുകൾ തെറ്റാണെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വനംവകുപ്പിന്റെ നീക്കം. വയനാട്ടിൽ വന്യമൃ​ഗശല്യം വർധിച്ചത് വനംവകുപ്പിന്‍റെ അനാസ്ഥ മൂലമാണെന്ന് ആരോപണങ്ങളുയർന്നിരുന്നു.
എന്നാല്‍, വേനല്‍ക്കാലത്ത് ഇലപൊഴിയുന്ന കാടുകളുള്ള കര്‍ണ്ണാടക – തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആന അടക്കമുള്ള മൃഗങ്ങള്‍ യനാട്ടിലേക്ക് എത്തുന്നതാണ് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്‍റെ വാദം.

webdesk13: