X

വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 6ന്; അരങ്ങൊരുക്കി കണിയാരം

മാനന്തവാടി: 41ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 6 മുതല്‍ 9 വരെ മാനന്തവാടിയില്‍ നടക്കും. കണിയാരം ഫാദര്‍ ജി കെ എം ഹയര്‍സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ടി.ടി.ഐ, സാന്‍ജോ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ചാണ് കലോത്സവം നടക്കുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശിപ്രഭ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഏകദേശം 8000ത്തിലധികം ആളുകള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 7ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിശിഷ്ടാതിഥികളായി ഡോക്ടര്‍ ശ്യാം സൂരജ്, അഖില്‍ദേവ് എന്നിവര്‍ സംബന്ധിക്കും.

ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ അധികൃതര്‍, രക്ഷകര്‍തൃ – വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഡിസംബര്‍ 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വയനാട് ജില്ല കളക്ടര്‍ എ ഗീത സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷത വഹിക്കും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പ്രകൃതി സൗഹാര്‍ദപരമായാണ് മേള നടത്തുന്നത്.

14 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുക. വയനാട് ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പേരുകളോ, വയനാട്ടുകാരായ എഴുത്തുകാരുടെ പേരുകളോ ആണ് വേദികളുടെ പേരുകള്‍ ആയി ക്രമീകരിച്ചിരിക്കുന്നതെന്നും സംസ്ഥാനമാകെ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ഒരു മെഗാ ബാനര്‍ ക്യാമ്പയിന്‍ ആറാം തീയതി വൈകുന്നേരം 3.30ന് നടത്തുമെന്നും സംഘാടക സമിതി അറിയിച്ചു.

മേളയോട് അനുബന്ധിച്ചുള്ള വിളംബര ജാഥ ഡിസംബര്‍ 5 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച ഗാന്ധി പാര്‍ക്കില്‍ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
മുന്നൂറിലധികം വിദ്യാര്‍ത്ഥികളും സംഘാടകസമിതി അംഗങ്ങളും വിളംബര ജാഥയില്‍ പങ്കെടുക്കും. ജനറല്‍ കലോത്സവം, അറബിക്കലോത്സവം, സംസ്‌കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ 300-ല്‍ അധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാവുക .ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ അടക്കം ഏതാണ്ട് 2500 ല്‍ അധികം ആളുകള്‍ മത്സരത്തിന് എത്തും എന്ന് കരുതുന്നു കൂടാതെ ആയിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നതായും സംഘാടക സമിതി. വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി, പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ എന്‍.പി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ വിപിന്‍ വേണുഗോപാല്‍, പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, മാര്‍ഗരറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് മനോജ് പങ്കെടുത്തു.

web desk 3: