X

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ‘അമ്മ’ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരുടെ കത്ത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദീലിപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് പ്രത്യേക യോഗം വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) സംഘടനയുടെ ജനറല്‍ സെക്രട്ടറി കത്ത് നല്‍കി. ഡബ്ല്യൂസിസി അംഗങ്ങളായ പാര്‍വതി തിരുവോത്ത്, പത്മപ്രിയ, രേവതി എന്നിവരാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 24ന് ചേര്‍ന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ തങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഇതെഴുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അമ്മയുടെ അംഗമായ യുവതിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണായക തീരുമാനം എടുത്തത് യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന അമ്മയുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും അമ്മയില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന അമ്മയുടെ യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലക്ക് തങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സ്ഥലത്തില്ലാതിരുന്നതിനാലാണ് 24നു ചേര്‍ന്ന യോഗത്തില്‍ തങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ തങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു.

അടിയന്തിര സാഹചര്യങ്ങളില്‍ പ്രത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും,അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍,അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്,സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കേരളത്തിനു പുറത്തുള്ള തങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലൈ 13 നോ 14നോ യോഗം വിളിക്കണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

 

chandrika: