X

അർണബിന് വിവരങ്ങൾ ചോർത്തിയത് മോദിയോ?

ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് വിശദാംശംങ്ങൾ റിപബ്ലിക് ടി വി എഡിറ്റർ ഇൻചീഫ് അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് പ്രധാനമന്ത്രി ആകാമെന്ന് കോൺഗ്രസ്. പുൽവാമ ആക്രമണത്തിന്റെ മറുപടിയെന്ന നിലക്ക് ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അഞ്ചു പേർക്ക് മാത്രമാണ് അറിയാവുന്നത്. രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തന്ത്രപ്രധാനമായ വിഷയം അർണബിന് ചോർത്തി നൽകിയത് ക്രിമിനൽ കുറ്റമാണെന്നും അർണബിന്റെ വാട്‌സ് ആപ്പ് ചാറ്റുകളിൽ സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അർണബ് ബലാക്കോട്ട് ആക്രമണ വിവരം മുൻകൂട്ടി അറിഞ്ഞിട്ടുണ്ടെങ്കിൽ പാക്കിസ്താനിലും ആ വിവരം എത്തിയിട്ടുണ്ടാവാമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി ഡൽഹിയിൽ പറഞ്ഞു. ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക്ക് മുൻ സി.ഇ.ഒ പാർഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്.

സംഭവത്തിൽ സുപ്രീം കോടതിയിൽ ദേശീയ അന്വേഷണ ഏജൻസിയും സ്വമേധയാ കേസെടുക്കണമെന്ന് ഛത്തീസ്ഘഢ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗലും ആവശ്യപ്പെട്ടിരുന്നു. സംഭവം അന്വേഷിക്കാൻ സംുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്ന് എൻ.സി.പിയും ആവശ്യപ്പെട്ടു.

റേറ്റിങ്ങിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ വിധി വരുംവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമാി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ (എൻ.ബി.എ) കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.കേസിൽ കോടതിയുടെ തീർപ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.

40 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ കുടുംബം പ്രതികരിച്ചിരുന്നു പറഞ്ഞു. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് വാട്‌സ്ആപ്പിൽ പറയുന്നത്. ‘നമ്മൾ ഇത്തവണ ജയിക്കും’ എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബ് പ്രതികരിച്ചത്.

‘ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണ് പട്ടാളക്കാർ. അവർ കാവലിരിക്കുന്നത് കൊണ്ടാണ് നമ്മൾ സ്വസ്ഥമായി ഉറങ്ങുന്നത്. കുടുംബവും നാടും വിട്ട്, കൊടും തണുപ്പിൽ രാജ്യത്തിനായി പോരാടുന്നവരെ പോലും രാഷ്ട്രീയക്കാർ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.’ സംഭവത്തിൽ അടിന്തിരമായി അന്വേഷണം നടത്തി വസ്തുതകൾ രാജ്യത്തെ ജനങ്ങളെ അറിയിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ജവാന്റെ സഹോദരൻ സജീവ് പറഞ്ഞിരുന്നു.

adil: