X

വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയതായി പറയപ്പെടുന്ന ഗുജറാത്തിലെ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി. പ്രധാനമന്ത്രിയുടെ ജന്‍മദേശമായ വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്.

മോദിയുടെ ജന്മനാട് ഉള്‍കൊള്ളുന്ന വഡ്നഗര്‍ ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ആശാ പട്ടേല്‍ ആണ് വിജയിച്ചത്. അതും 19,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2012ലെ നിയസമഭാ തെരഞ്ഞെടുപ്പില്‍ ആശാ പട്ടേലിനെ 25,000 വോട്ടിന്റെ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ നാരായണ്‍ പട്ടേല്‍ ആണ് ഇത്തവണ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാട്ടില്‍ പരാജയം നേരിട്ടത് ബി.ജെ.പിക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മോദിയുടെ നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ട സമയത്താണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കാന്‍ എട്ടു കോടി ചെലവിടുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേടിയായി കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞിരുന്നു. ചെറുപ്പകാലത്ത് ചായ വിറ്റ് നടന്നിരുന്നു എന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗപ്പെത്തുകയും ചെയ്തു. “ചായ് പെ ചര്‍ച്ച”യുമായി തന്നെയായിരുന്നു ഇത്തവണത്തേയും ബിജെപിയുടെ പ്രചാരണം

 

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ്, വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛന്‍ ദാമോദര്‍ ദാസ് കട നടത്തിയിരുന്നതായും, താനും അച്ഛനോടൊപ്പം ചായ വിറ്റിരുന്നതായും നരേന്ദ്രമോദി വെളിപ്പെടുത്തുന്നത്. ഇതോടെയാണ് വഡ്നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ഏവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. മോദിയുടെ ഗുജറാത്തില്‍ ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിലും പ്രധാനമന്ത്രിയുടെ തുറുപ്പു ചീട്ടായ വാഡ്‌നഗറിലെ തോല്‍വി രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരനത്തോടെയാണ് വിലയിരുത്തുന്നത്.

ഗുജറാത്തില്‍ നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് വോട്ടുശതമാനത്തിലും വന്‍ മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി മുന്നേറിയ കോണ്‍ഗ്രസില്‍ നിന്നും പിന്നീട് ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു.

സ്വന്തം തട്ടകമായ ഗുജറാത്തിലെ ജനവിധിയുടെ ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോടി കുറക്കുന്നതായി. വലിയൊരു ഇടവേളക്കു ശേഷം ഗുജറാത്തിലും അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലും തിരിച്ചുവരവിന് വഴിയൊരുന്നതായി രാഹുല്‍ ഗാന്ധിയുടേയും അതുവഴി കോണ്‍ഗ്രസിന്റെയും മുന്നേറ്റം.

ഹിമാചല്‍ പ്രദേശില്‍ അധികാരം നഷ്ടമായത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ആകെയുള്ള 68 അംഗ നിയമസഭയില്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എക്സിറ്റ് പോളുകള്‍ പ്രവചിരുന്നത്. ഹിമാചലില്‍ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്‍ മൂന്ന് സീറ്റും നേടി.

അതേസമയം ഗുജറാത്തില്‍ എക്സിറ്റ് പോളുകളെ മറികടക്കുന്ന പ്രകടനമാണ് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയും വന്‍ വിജയവും പ്രവചിച്ചപ്പോള്‍ സീറ്റ് നില നൂറിന് താഴെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനായി.

chandrika: