X

ബിഹാറില്‍ എല്ലാവരും എന്തുകൊണ്ടാണ് ജോലിയെ കുറിച്ച് സംസാരിക്കുന്നത്? ഉത്തരമിതാണ്

പട്‌ന: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആര്‍ജെഡിയുടെ വാഗ്ദാനത്തിന് പിന്നാലെ ബിഹാറില്‍ 19 ലക്ഷം തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് ബിജെപി. രണ്ട് കക്ഷികളും പ്രകടന പത്രികയാണ് തങ്ങളുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വച്ചത്. എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്. കഥയിങ്ങനെയാണ്;

തൊഴിലില്ലായ്മാ നിരക്കില്‍ മുമ്പില്‍

ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ നടത്തിയ പഠനം പറയുന്നു. 10.2 ശതമാനമാണ് ബിഹാറിലെ തൊഴിലില്ലായ്മ. ദേശീയ ശരാശരി 5.8 ശതമാനവും. മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ വര്‍ഷാവര്‍ഷം സംസ്ഥാനത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത് എന്ന് പഠനം പറയുന്നു.

2004-05 കാലയളവില്‍ ദേശീയ ശരാശരിയേക്കാള്‍ 0.8 ശതമാനം മാത്രം കൂടുതലായിരുന്നു ബിഹാറിലേത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ക്രമാനുഗതമായി വര്‍ധിച്ചു. 2011-12ല്‍ 1.6 ശതമാനമായി. 2017-18ല്‍ 1.2 ശതമാനമായി. 2018-19ല്‍ 1.8 ശതമാനവും.

പത്തു ശതമാനം മാത്രം ശമ്പളക്കാര്‍

സ്ഥിരം തൊഴിലില്‍ ബിഹാര്‍ ഏറെ പിന്നിലാണ്. സംസ്ഥാനത്തെ പത്തു ശതമാനം ആളുകള്‍ക്ക് മാത്രമേ സ്ഥിരമായി ശമ്പളം കിട്ടുന്ന തൊഴിലുള്ളൂ. ഇന്ത്യയില്‍ 23.8 ശതമാനം പേര്‍ ശമ്പളം കിട്ടുന്ന ജോലിക്കാരാണ്. ബിഹാറില്‍ ഇത് 10.4 ശതമാനം മാത്രം. 2004-05ല്‍ നിതീഷ് കുമാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇത് 4.2 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കുടിയേറ്റ തൊഴിലാളികള്‍

ഗുണമേന്മയുള്ള തൊഴിലുകള്‍ ഇല്ലാത്തതു മൂലം രാജ്യത്തിന്റെ പല ഭാഗത്തേക്കും തൊഴിലിനായുള്ള കുടിയേറ്റം ബിഹാറിലുണ്ട്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ബിഹാറികളാണ്. സംസ്ഥാനത്തിന്റെ മൊത്തം ജി.ഡി.പിയുടെ 33 ശതമാനവും സംഭാവന ചെയ്യുന്നത് ഇവര്‍ തന്നെയാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് വലിയ തോതിലാണ് ബിഹാറിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ ഉണ്ടായത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ഈ അസംതൃപ്തി വോട്ടിങിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ഇതിനെ മറികടക്കാന്‍ കൂടിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍.

വിവരങ്ങള്‍ക്ക് കടപ്പാട്- ഹിന്ദുസ്ഥാന്‍ ടൈംസ്‌

Test User: