X

സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു

കേരളത്തിലെ കാടുകളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു . വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ ഇന്ന് മുതൽ 19 വരെയാണ്‌ ആനകളുടെ കണക്കെടുപ്പ്‌ നടത്തുന്നത് . അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കുന്നുണ്ട് . സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ്‌ ഒന്നിച്ച്‌ കണക്കെടുക്കാൻ ഈ സംസ്ഥാനങ്ങളിലെ വനം വന്യജീവി വകുപ്പുകളുടെ തീരുമാനം.സംസ്ഥാനത്ത്‌ പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട്‌ ആന സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണ്‌ കണക്കെടുപ്പ്‌ നടക്കുന്നത്

ഇത്തവണ ഭൂപടവും ആപ്പും ഉപയോഗിച്ചാണ് കണക്കുകൾ രേഖപ്പെടുത്തുന്നത് .കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാൻ, കൂട്ടം, കുട്ടികൾ, മുതിർന്ന ആന എന്നിവയുടെ വിവരം രേഖപ്പെടുത്തും.മൂന്ന്‌ ദിവസങ്ങളിലായി മൂന്ന്‌ രീതിയിലാണ്‌ പരിശോധന നടക്കുക. ഇന്ന് ബ്ലോക്ക്‌ തിരിച്ച്‌ കാട്ടാനകളെ നേരിട്ട്‌ കണ്ട്‌ കണക്കെടുക്കും, നാളെ ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കെടുപ്പും , അവസാന ദിവസം ജലസ്രോതസുകളിൽ ആനകളുടെ കാൽപ്പാടുകൾ പരിശോധിച്ചുമാണ് കണക്കെടുപ്പ് പൂർത്തിയാക്കുക. കണക്കെടുപ്പിന്റെ വിവരങ്ങൾ ജൂലായിൽ പുറത്തു വിടും.ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനാണ്‌ സംസ്ഥാനത്ത്‌ കണക്കെടുപ്പിന്‌ മേൽനോട്ടം വഹിക്കുന്നത് .2017 ലാണ്‌ ഏറ്റവുമൊടുവിൽ കേരളത്തിലെ കാട്ടാനകളുടെ കണക്കെടുത്തത്‌. അന്ന് 5706 കാട്ടാനകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കായിരുന്നു ഇത്.

 

 

webdesk15: