X
    Categories: indiaNews

ചീഫ് ജസ്റ്റിസ് പദവിയില്‍ യു.യു ലളിതിന് ലഭിക്കുക 74 ദിവസം

ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം. നവംബര്‍ എട്ടിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാലാണ് ഇത്രയും കുറഞ്ഞ കാലാവധി. 17 ദിവസം മാത്രം പദവിയില്‍ ഇരുന്ന (1991) ജസ്റ്റിസ് കമല്‍ നരൈന്‍ സിങ് ആണ് ഏറ്റവും കുറച്ച് കാലം ചീഫ് ജസ്റ്റിസായിരുന്നയാള്‍. ജസ്റ്റിസ് ബോബ്ദെയുടെ പിന്‍ഗാമിയായി എത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ 16 മാസമാണ് പദവിയിലിരുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആയിരിക്കും ജസ്റ്റിസ് ലളിതിന്റെ പിന്‍ഗാമിയാവുക.

രാജ്യത്തിന്റെ 50ാമത് ചീഫ് ജസ്റ്റിസ് എന്ന പദവിയാണ് ചന്ദ്രചൂഡിനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന റെക്കോര്‍ഡും വൈ.വി ചന്ദ്രചൂഡിന്റെ പേരിലാണ്. 1978 മുതല്‍ 1985 വരെ ഏഴു വര്‍ഷം. മുത്വലാഖ് നിരോധനമടക്കം സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് യു.യു ലളിത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് മുത്വലാഖ് നിരോധിക്കുന്ന വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, യു.യു ലളിത്, ആര്‍ഫ് നരിമാന്‍ എന്നിവര്‍ മുത്വലാഖ് നിരോധനം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന് നിയമ നിര്‍മ്മാണത്തിന് സാവകാശം നല്‍കി ആറു മാസത്തേക്ക് വിധി പ്രസ്താവം മാറ്റിവെക്കണമെന്നായിരുന്നു ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളായ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്. അബ്ദു ല്‍ നസീര്‍ എന്നിവരുടെ തീര്‍പ്പ്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ കേസിന്റെ പരിധിയില്‍ കൊണ്ടുവന്ന വിധിപ്രസ്താവത്തിലും ജസ്റ്റിസ് ലളിത് അംഗമായിരുന്നു. 1957ലായിരുന്നു ജസ്റ്റിസ് ലളിതിന്റെ ജനനം. 1983ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1985 വരെ ബോംബെ ഹൈക്കോടതിയിലായിരുന്നു. 1986 മുതല്‍ സുപ്രീംകോടതിയിലേക്ക് പ്രവര്‍ത്തനം മാറ്റി. 2004ല്‍ മുതിര്‍ന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം ലഭിച്ചു.

ജസ്റ്റിസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി യു.യു ലളിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് ലളിതിന്റെ പേര് ഈ സ്ഥാനത്തേക്ക് ഔദ്യോഗികമായി നിര്‍ദേശിച്ചത്. സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ലളിതിനെ നിര്‍ദേശിച്ചത്. നിയമ മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഏറ്റവും മുതിര്‍ന്ന ജഡ്ജി ചീഫ് ജസ്റ്റിസാകുന്നതാണ് രാജ്യത്തിന്റെ കീഴ്‌വഴക്കം. ഓഗസ്റ്റ് 26നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. സീനിയര്‍ അഭിഭാഷകനായിരുന്ന യു.യു ലളിതിനെ 2014 ഓഗസ്റ്റ് 13നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യു.ആര്‍ ലളിതും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാറിന് അനിഷ്ടകരമായ ചില വിധികള്‍ പ്രസ്താവിച്ചതാണ് യു.ആര്‍ ലളിതിന് സ്ഥിരം ജഡ്ജി പദവി നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

web desk 3: