X

കോട്ടയം സംഘര്‍ഷം; പ്രതിഷേധക്കാരായ മൂന്നു പേരുടെ നില ഗുരുതരം

 

കോട്ടയം: ഇഡിക്കു പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് നടത്തിയ പ്രതിഷേധത്തില്‍ യുവമോര്‍ച്ച നേതാക്കള്‍ക്ക് ഗുരുതര പരിക്ക്. യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ലാല്‍ കൃഷ്ണ, വിനീത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ബാരിക്കേഡില്‍ കാല്‍ കുടുങ്ങിയയാളെ തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ച്ും പൊലീസ് മര്‍ദന മുറകള്‍ പ്രയോഗിച്ചു. അഖിലിനെ ജീപ്പില്‍ വെച്ചും മര്‍ദിച്ചെന്ന് ആരോപണമുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം മന്ത്രി ജലീലിനെ രാവിലെ ആറു മണിക്ക് തുടങ്ങിയ എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ചോദ്യം ചെയ്യല്‍ ഇപ്പോള്‍ എട്ടു മണിക്കൂര്‍ പിന്നിട്ടു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമെന്ന് ജലീല്‍ എന്‍ഐഎ ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് പൊലീസിന്റെ അതിക്രമത്തില്‍ വിടി ബല്‍റാം എംഎല്‍എക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബല്‍റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം.

ബല്‍റാമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് മന്ത്രി കെ.ടി. ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്‍ച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്.

സ്വര്‍ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റെ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഇഡി മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

 

web desk 1: