More
കങ്കാരുക്കളെ കടുവ പിടിച്ചു

ധാക്ക: കടലാസിലെ പുലികള്‍ കടുവകള്‍ക്കു മുന്നില്‍ വെറും എലികളായി. ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്‍മാരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ 20 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ ചരിത്രത്തില്‍ ഇടം നേടിയത്. അതേ സമയം നിലവാരമുള്ള സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ ഓസീ ബാറ്റ്‌സ്മാന്‍മാരുടെ കഴിവ് കേട് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതാണ് ബംഗ്ലാദേശിന്റെ വിജയം. 2014ല്‍ യു.എ.ഇയില്‍ പാകിസ്താനോടും കഴിഞ്ഞ വര്‍ഷം ശ്രീലങ്കയോടും, ഈ വര്‍ഷമാദ്യം ഇന്ത്യയോടും തോറ്റ ഓസീസിന് കനത്ത ആഘാതമാണ് ബംഗ്ലാദേശില്‍ നിന്നേറ്റ തോല്‍വി. ബംഗ്ലാദേശിന്റെ പത്താം ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് പടുത്തിയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് കടുവകളുടെ സ്പിന്നിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒന്നാം ദിനം മുതല്‍ സ്പിന്നര്‍മാരെ കൈയ്യയച്ച് സഹായിച്ച പിച്ചില്‍ കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശ് 244 റണ്‍സിന് കങ്കാരുക്കളെ ഓള്‍ഔട്ടാക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാ താരം ഷാക്കിബുല്‍ ഹസനാണ് കങ്കാരുപ്പടയുടെ നട്ടെല്ല് തകര്‍ത്തത്. രണ്ട് വിക്കറ്റിന് 109 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഓസീസ് ടീമിന് കരിയറിലെ 19-ാം ശതകം നേടിയ ഡേവിഡ് വാര്‍ണറുടെ ബാറ്റിങും രക്ഷക്കെത്തിയില്ല. തലേ ദിവസത്തെ സ്‌കോറിനൊപ്പം 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് വാര്‍നര്‍-സ്മിത്ത് സഖ്യം പിരിഞ്ഞത്. സ്‌കോര്‍ 158ല്‍ നില്‍ക്കെ 112 റണ്‍സെടുത്ത വാര്‍നറെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്മിത്തും (37) ഷാക്കിബിന് കീഴടങ്ങി. പിന്നീട് കണ്ടത് ബംഗ്ലാ ബൗളര്‍മാരുടെ വീര്യമായിരുന്നു. 33 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സ് ഒഴികെ ഒരാള്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. അഞ്ചു വിക്കറ്റെടുത്ത ഷാക്കിബിന് പുറമെ തൈജുല്‍ ഇസ്്‌ലാം മൂന്നും, മെഹിദി ഹസന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ സ്മിത്തിന്റേയും വാര്‍നറുടെയും വിക്കറ്റുകളടക്കം രണ്ട് ഇന്നിങ്‌സുകളിലായി പത്തുവിക്കറ്റ് വീഴ്ത്തിയ ഷാക്കിബുല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സും ഷാക്കിബ് നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് നേട്ടത്തിലൂടെ മറ്റൊരു നേട്ടവും ഷാക്കിബ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചുവിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായി ഷാക്കിബ് മാറി. ഡെയില്‍ സ്റ്റെയിന്‍, മുത്തയ്യ മുരളീധരന്‍, രംഗന ഹെരാത് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍. ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബംഗ്ലാദേശി ബൗളര്‍ കൂടിയാണ് ഷാക്കിബ്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 260ന് മറുപടിയായി ഓസീസ് 217 റണ്‍സാണ് നേടിയിരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 43 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണിന്റെ ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശിന് വേണ്ടി തമീം ഇക്ബാല്‍ (78) രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ചരിത്ര ജയം നേടിയതിന് പിന്നാലെ നാലിന് ചിറ്റഗോംഗില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ആദ്യ ടെസ്റ്റില്‍ ജയിച്ച സംഘത്തെ ബംഗ്ലാദേശ് നിലനിര്‍ത്തിയിട്ടുണ്ട്.
kerala
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.
സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.
പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കനത്ത മഴ; 6 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി