Connect with us

Video Stories

കേന്ദ്രം കണ്ണുവച്ച കള്ളപ്പണമെവിടെ

Published

on

കള്ളപ്പണം കണ്ടുകെട്ടാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കിലടക്കാനുമെന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരം സര്‍വത്ര കണക്കുപിഴച്ചുവെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വെളിപ്പെടുത്തലുകളില്‍ നിന്നു വ്യക്തമാവുന്നത്. ആസൂത്രണമേതുമില്ലാതെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ഇനിയും കാത്തിരക്കണമെന്ന ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ വാക്കുകള്‍ പ്രതീക്ഷകളല്ല, മറിച്ച് ആശങ്കകളാണ് പ്രദാനം ചെയ്യുന്നത്. മാത്രമല്ല, നോട്ട് നിരോധത്തിലൂടെ കള്ളപ്പണക്കാരെയാണ് ലക്ഷ്യമിട്ടതെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഥമ വാദം പൊള്ളയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിരത്തിയ കണക്കുകള്‍ തെളിയിക്കുന്നുണ്ട്. തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരം റിസര്‍വ് ബാങ്കിനെയും വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്ന് മാറ്റം വരുത്താതെയുള്ള വായ്പാ നയത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. നാള്‍ക്കുനാള്‍ സങ്കീര്‍ണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത വിദൂരത്താണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തം.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പൂര്‍ണമായി പഠിച്ച ശേഷമേ നിരക്കുകളില്‍ ഇളവു വരുത്തുന്ന കാര്യം ആലോചിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ഇനി ഇരുപത് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര സര്‍ക്കാറുമൊത്ത് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ പ്രയാണം ഏതു ദിശയിലെന്ന് റിസര്‍വ് ബാങ്കിന് ഇതുവരെ മനസിലാക്കാനായില്ല എന്നത് നിസാരമായി കണ്ടുകൂടാ. രാജ്യത്ത് ആകെ വിനിമയത്തിലുണ്ടായിരുന്നവയില്‍ 86 ശതമാനം നോട്ടുകള്‍ പിറകോട്ടു വലിക്കുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ പൗരന്‍മാര്‍ അനുഭവിച്ചതിനു ശേഷമാണ് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയുന്നത്. നോട്ടു നിരോധിച്ചതിനു ശേഷമുള്ള രണ്ടാം ദിനം ഒരു ജനത മുഴുവന്‍ വരിനിന്ന് തളരുന്നതു കണ്ടതിനു ശേഷമാണ് പ്രധാനമന്ത്രി കണ്ണു തുറന്നതും കുറ്റം സമ്മതിച്ചതും. പക്ഷേ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മൗനം ഭത്സിക്കാനും കാര്യങ്ങളുടെ യഥാസ്ഥിതി പറയാനും ഒരു മാസം വേണ്ടിവന്നുവെന്നു മാത്രം.

കഴിഞ്ഞ മാസം എട്ടിനു രാത്രിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കള്ളനോട്ട് നിര്‍ത്തലാക്കാനും കള്ളപ്പണം തടയാനും ഇത്തരം നടപടി കൊണ്ട് സാധ്യമാവുമെന്ന് പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ ആകെ മൂല്യം, പതിനഞ്ചര ലക്ഷം കോടി രൂപയില്‍ പതിമൂന്ന് ലക്ഷം കോടി രൂപയിലധികം രാജ്യത്തെ വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നതാണ് കണക്കുകള്‍. ഇനി രണ്ടുലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചെത്താനുള്ളത്. ഈ പച്ചയായ സത്യം തുറന്നു പറഞ്ഞതിനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ‘ദ ഇക്കണോമിസ്റ്റ്’ മാഗസിന്‍ റിപ്പോര്‍ട്ടര്‍ സ്റ്റാന്‍ലി പിഗ്‌നാളിനെ വിലക്കിയത്. ബാങ്കുകളുടെ കരുതല്‍ ധനശേഖരത്തിലെയും ട്രഷറികളിലെയും നോട്ടുകള്‍ പരിഗണിച്ചാണ് രാജ്യത്തെ ജനങ്ങള്‍ കൈവശം വച്ചിരുന്ന ഏറെക്കുറെ പഴയ നോട്ടുകളും ബാങ്കുകളിലെത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് സമ്മതിക്കാനുള്ള പ്രയാസമാണ് ആര്‍.ബി.ഐയെ അസ്വസ്ഥമാക്കിയത്.

കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) മാറ്റം വരുത്താതെ നാലു ശതമാനമായി തുടരാനുള്ള റിസര്‍വ് ബാങ്ക് നയം ഇനിയുള്ള കാലങ്ങളിലെ പ്രതിസന്ധികളെ മറികടക്കാനുള്ള കരുതലായി വേണം മനസിലാക്കാന്‍. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക്് 5.75 ശതമാനമായും തുടരാനുള്ള തീരുമാനം ഇതിനു ശക്തി പകരാനാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മതിപ്പ് ജി.ഡി.പി വളര്‍ച്ചാ നിരക്ക് അര ശതമാനമാണ് കുറച്ചിട്ടുള്ളത്. 7.6 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ആര്‍.ബി.ഐക്കുണ്ടായിരുന്നത്. നോട്ട് നിരോധം ഓഹരി വിപണികളിലുണ്ടാക്കിയ ഇടിവ് മുഴുവന്‍ മേഖലകളിലും പ്രതിഫലിക്കുന്നതായി കാണാം. നിരക്കു കുറക്കില്ലെന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെ തന്നെ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ് പ്രകടമായിരുന്നു. സെന്‍സെക്‌സ് 379ഉം നിഫ്റ്റി 113ഉം പോയിന്റായാണ് ഇടിഞ്ഞത്. നിരക്കില്‍ കാല്‍ ശതമാനമെങ്കിലും ഇളവും കാത്തിരിക്കെയാണ് ആര്‍.ബി.ഐ നയം ഓഹരി വിപണിക്ക് വലിയ തോതില്‍ പ്രഹരമേല്‍പ്പിച്ചത്. നോട്ട് നിരോധം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമികമായി ഉദ്ദേശിച്ച കാര്യങ്ങളല്ല രാജ്യത്ത് സംഭവിക്കുന്നത് എന്ന് വ്യക്തം.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടി രൂപ വരെ അധികം തിരികെ കൊണ്ടുവരാനാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് ഇത് സാധ്യമല്ല എന്ന് ബോധ്യമായപ്പോഴാണ് പ്രധാനമന്ത്രി പുതിയ വാദം അവതരിപ്പിക്കുന്നത്. കള്ളപ്പണം കണ്ടെത്തുക മാത്രമല്ല, കറന്‍സി രഹിത പദ്ധതികൂടി സര്‍ക്കാറിന് ലക്ഷ്യമുണ്ടെന്നാണ് നരേന്ദ്ര മോദി പറയുന്നത്. അങ്ങനെയാണെങ്കില്‍ രാജ്യത്തു പെട്ടെന്നു നടപ്പാക്കാന്‍ കഴിയാത്ത കാഷ്‌ലെസ് ഇക്കോണമിക്കു വേണ്ടി ധൃതിപിടിച്ചു നോട്ടു നിരോധം നടപ്പാക്കിയത് ശുദ്ധ അസംബന്ധമല്ലേ? ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് മനസിലാക്കാന്‍ അധികം സാമ്പത്തിക പരിജ്ഞാനമൊന്നും വേണ്ട. നോട്ട് നിരോധം നിലവില്‍ വന്നതിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും നോട്ട് മാറ്റുന്നതിനും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള വ്യവസ്ഥകളില്‍ ഇടക്കിടെ മാറ്റം വരുത്തിയവരാണ് കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും. ഇനിയുള്ള 20 ദിവസങ്ങള്‍ക്കുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പറയാനാവില്ല. ഒരു കാര്യം തീര്‍ച്ചയാണ്; ഇനിയുള്ള പ്രഖ്യാപനങ്ങളും കാലോചിതമാവില്ല. അനുഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. സുരക്ഷിത സാമ്പത്തിക സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഒറ്റ രാത്രി കൊണ്ട് തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും ആര്‍.ബി.ഐയും തന്നെയാണ് ഈ പ്രതിസന്ധികള്‍ക്കെല്ലാം പ്രധാന ഉത്തരവാദി. നരേന്ദ്ര മോദിക്ക് കഴിയാത്തത് ഊര്‍ജിത് പട്ടേലിനോ ഊര്‍ജിതിന് കഴിയാത്തത് മോദിക്കോ ചെയ്യാനാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. അലാവുദ്ദീന്റെ അത്ഭുത വിളക്ക് കൊണ്ടുവന്നു കൊടുത്താലും ഈ സാമ്പത്തിക അടിയന്തരാവസ്ഥക്ക് അത്രവേഗം പരിഹാരം കാണാനാവില്ലെന്ന് ഉറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending