X

അക്രമങ്ങളുടെ അപ്പോസ്തലന്മാരും ജപ്തി സഖാക്കളും; എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്‍ഷനാണല്ലോ സ്‌കൂള്‍ കലോല്‍സവത്തിലടക്കം തിമിര്‍ത്താടിയത് ! !

കെ.പി ജലീല്‍

കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പാഴൂര്‍പടിയില്‍ ചെല്ലേണ്ട ആവശ്യമില്ല. ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന യാഥാര്‍ത്ഥ്യം മാത്രമാണത്. അവരാണ് കഴിഞ്ഞദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് നാടുമുഴുവന്‍ അക്രമികളുടേതെന്ന പേരില്‍ വീടുകള്‍ പൂട്ടിസീല്‍ ചെയ്തത്. ആദ്യപടിയായി നോട്ടീസ് പതിച്ചും പിന്നീട് വീട് പൂട്ടുകയുമാണത്രെ രീതി. ഇതിന് കാരണം കഴിഞ്ഞ സെപ്തംബറില്‍ കേരളത്തില്‍നടന്ന ഒരു ഹര്‍ത്താലാണ്. എന്‍.ഐ.എ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും കയറി റെയ്ഡ് നടത്തിയതാണ് ഹര്‍ത്താലിന് കാരണം. എന്നാല്‍ ഇതില്‍ വലിയ തോതില്‍ പൊതുവാഹനങ്ങള്‍ക്കെതിരെ ആക്രമണം നടന്നു. കേന്ദ്രസര്‍ക്കാരിനെതിരെ രോഷം തീര്‍ത്തത് നമ്മുടെ പാവം കെ.എസ്.ആര്‍.ടി.സിക്ക് നേരെയും. 5.20 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനെതിരെ സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ശാസിക്കുകയും മുന്നും പിന്നും നോക്കാതെ കണ്ണില്‍ കണ്ടവരുടെയൊക്കെ വീടുകളില്‍ കയറി നോട്ടീസ് പതിക്കുകയുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ കണ്ണില്‍ കണ്ടവരുടെയൊക്കെയാണോ എന്നതില്‍ സംശയമുണ്ട്. മുസ്‌ലിം പേരുളളവരുടെ വീടുകളാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണിത്. 15 വര്‍ഷം മുമ്പ് മരിച്ച കോട്ടക്കലെ അലവിയുടെയും ആറുമാസം മുമ്പ് ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊന്ന പാലക്കാട്ടെ സുബൈറിന്റെയും വീടുകള്‍ വരെ ജപ്തി ചെയ്തുകളഞ്ഞു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും അവസരം നോക്കി മേയുകയാണ് റവന്യൂ വകുപ്പുകാര്‍. ഇതിന് ആരാണ് സര്‍ക്കാരിന് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സര്‍ക്കാരിനോ സി.പി.എമ്മിനോ ഇല്ല. എങ്ങനെയാണോ സര്‍ക്കാര്‍വാഹനങ്ങളെ തല്ലിത്തകര്‍ത്തത്, അതേ ആവേശമാണ ്മുസ്‌ലിംകളുടെ വീടുകളുടെ നേര്‍ക്കുളള സര്ക്കാരിന്റെ കയ്യേറ്റവും.
ഇതിന് രണ്ടുദിവസം മുമ്പാണ് ഇന്ത്യയില്‍ ഇസ്‌ലാമിക രാഷ്ട്രംസ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടെന്ന് ഇതേ എന്‍.ഐ.എകോടതിയില്‍ നല്‍കിയ ഒരു കുറ്റപത്രത്തില്‍ പറയുന്നത്. സിമി കേസിലും കേന്ദ്രസര്‍ക്കാര്‍ ഇത് ആവര്‍ത്തിക്കുന്നു. വാസ്തവത്തില്‍ ഇവിടെ ആരാണ് മതരാഷ്ട്രവാദവുമായി പരസ്യമായി രംഗത്തുളളതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.കേന്ദ്രമന്ത്രിമാര്‍ വരെ ഹിന്ദുത്വരാഷ്ട്രത്തിന് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതൊന്നും പക്ഷേ അമിത്ഷായുടെ ആഭ്യന്തരത്തിന് അറിയില്ല!
ഏതായാലും കേന്ദ്രത്തിന് മുന്നേ താനും എന്ന കണക്കിലാണ ്‌കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും എന്നതാണിതിലെ കൗതുകം.കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ..എന്ന് മാത്രമല്ല, പ്രത്യേകപേരുള്ളവരെ മാത്രമാണ ്കിട്ടുന്നത് എന്നതാണ ്ഇടതുസര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ നടപടി. പണ്ട് തൃശൂരിലെ ഹിറ മസ്ജിദില്‍ കേരളത്തിലെ പൊലീസ് നടത്തിയ റെയ്ഡ് പോലയൊന്നാണിത്. കോയമ്പത്തൂരില്‍ ഹിറ എന്ന സംഘടന ബോംബ് സ്‌ഫോടനത്തില്‍ പങ്കെടുത്തു എന്നതിനായിരുന്നു തൃശൂരിലെ ഹിറ എന്ന പേരുള്ള പളളിയിലെ റെയ്ഡ്! ഇതാണ് ഉദ്യോഗസ്ഥരുടെ ബുദ്ധി. ഇസ്‌ലാമോഫോബിയ വടക്കേ ഇന്ത്യയില്‍മാത്രമല്ല, കേരളത്തിലും എത്രത്തോളം വന്നെത്തിയെന്നതിന് തെളിവാണീ നടപടികളെല്ലാം. ഇതിനെ ചെറുക്കാന്‍ സംസ്ഥാനത്തെ മതേതരരെന്ന് പറയുന്ന മുസ്‌ലിം ലീഗൊഴികെയുള്ള ഒരൊറ്റ പാര്‍ട്ടിക്കാരും ഇല്ലെന്നതാണ ്കൗതുകകരം. അതേസമയം അക്രമങ്ങളില്‍ കോടികള്‍ മുമ്പ് നശിപ്പിച്ചവരെ വെള്ളപൂശാനും പ്രമുഖര്‍ ശ്രമിക്കുന്നു.
അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ 9/11 ന് ശേഷം വ്യാപകമായി മുസ്‌ലിംപേരുളളവരെയും വസ്ത്രധാരികളെയും തടഞ്ഞെങ്കിലും അവരിപ്പോള്‍ അത് നിര്‍ത്തിയിരിക്കുകയാണ്. എന്നാലിവിടെ പേരുള്ളതുകൊണ്ട് മാത്രമല്ല,തെരഞ്ഞുപിടിച്ചാണ് ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ പുതിയ വേര്‍ഷന്‍ നടപ്പാക്കുന്നത്. ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്. എല്ലാ മുസ്്‌ലിംകളും ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ്്‌ലിംകളാണ് എന്ന വേര്‍ഷനാണല്ലോ സ്‌കൂള്‍ കലോല്‍സവത്തിലടക്കം തിമിര്‍ത്താടിയത് !

Chandrika Web: