X

പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; 52 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചാവറേക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 100 ലേറേ ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉഗ്രമായ ചാവേര്‍ സ്‌ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 52 പേരാണ് കൊല്ലപ്പെട്ടത്.

നാല്‍പതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്ഥാനില്‍ അടുത്തിടെ പലമേഖലകളിലും ഭീകരവാദി ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. പാക് സര്‍ക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍ എന്ന കാര്യവും പ്രധാനമാണ്. അതോടൊപ്പം തന്നെ അടുത്തിടെ അഫ്ഗാനില്‍ നിന്ന് അതിര്‍ത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പാകിസ്ഥാന്‍ തന്നെ പരാതിപ്പെട്ടിരുന്നു.

ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ഒരു പ്രതിനിധി സംഘത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു കൊണ്ട് തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ സമീപദിവസങ്ങളിലെ ചരിത്രം നോക്കിയാല്‍ വളരെ ശക്തിയേറിയ ചാവേര്‍ സ്‌ഫോടനമാണ് നടന്നത്.

webdesk13: