X

വാഹനങ്ങളുടെ പുക പരിശോധനക്ക് ഇനി ആപ്പ് വ്യാജന്‍മാര്‍ക്ക് പിടിവീഴും

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയുന്നതിനായി ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

പുക പരിശോധന കേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോ എടുത്ത് പുക പരിശോധന നടത്താനാവൂ.

നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും വേണം. ഇത് ആപ്പില്‍ അപ്ലോഡ് ചെയ്യണം. അതിന് ശേഷമേ പരിശോധന തുടങ്ങുകയുള്ളൂ. അപ്പോള്‍ ആപ്പ് മുഖേന മോട്ടോര്‍ വാഹന വകുപ്പിന് വിവരങ്ങള്‍ ലഭിക്കും.

ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുക. കേന്ദ്രം നടത്തിപ്പുകാര്‍ അതത് ജില്ലയിലെ ആര്‍.ടി.ഒക്ക് ഫോണ്‍ ഹാജരാക്കിയാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കും.

പരിശോധനക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ച് നല്‍കി സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കുന്ന സ്ഥിതി വര്‍ധിച്ചപ്പോഴാണ് ഇത്തരത്തിലൊരു നീക്കം മോട്ടോര്‍ വാഹന വകുപ്പ് കൈക്കൊണ്ടത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം അംഗീകൃത പുക പരിശോധന കേന്ദ്രം നടത്തിപ്പുകാര്‍ക്ക് ആപ്പ് പരിചയപ്പെടുത്തി. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരേ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.

കൂടുതല്‍ വാഹനങ്ങളുള്ള ഉടമയാണെങ്കില്‍ പെട്രോള്‍, ഡീസല്‍ അടിച്ച് കേന്ദ്രത്തിലേക്ക് വാഹനം എത്തിക്കുന്നതിന് പകരം ചില കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ലാപ്ടോപ്പുമായി പോയി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.

വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് എതിരേ പുക പരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷനുകളും രംഗത്ത് വന്നിരുന്നു. ജിയോ മാപ്പിങ് സംവിധാനമുള്ള ആപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് നിര്‍മിച്ചത്.

webdesk13: