X

പീഡന പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണിമുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തിയ കേസില്‍ നടന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021 ല്‍ കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസിന്റെ വിചാരണ സ്‌റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസില്‍ വിശദമായി സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

webdesk13: