X

ബി.ജെ.പി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

ബി.ജെ.പി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍. ബി.ജെ.പിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രന്‍ പരസ്യമായി തുറന്നടിച്ചു.

‘ബി.ജെ.പി എന്റെ കൂടി പാര്‍ട്ടിയാണ്. വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസര്‍ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പികെ കൃഷ്ണദാസുമായി നടത്തിയ സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. കോഴിക്കോട് പാര്‍ട്ടി പരിപാടിക്കെത്തിയ വേളയിലാണ് ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്.

ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടി വേദികളിലും പൊതു പരിപാടികളിലും സജീവമാകുകയാണ് ശോഭ സുരേന്ദ്രന്‍. അനൗദ്യോഗിക വിലക്കിനിടെയാണ് കോഴിക്കോട് രണ്ടാമത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്. വെളളയില്‍ മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ, തടയണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി വാദിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്ന ശോഭ സുരേന്ദ്രനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ബി.ജെ.പി വാട്‌സാപ് ഗ്രൂപ്പുകളില്‍ ശക്തമായി ആവശ്യമുയര്‍ന്നു. എന്നാല്‍ ഏതിര്‍പ്പുകള്‍ അവഗണിച്ച് ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു, ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷമായ പ്രതികരണം.
ജില്ലാഘടകത്തിന്റെ ക്ഷണപ്രകാരമാണ് ശോഭ പരിപാടിക്കെത്തിയതെന്നായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം. പാര്‍ട്ടിവേദികളിലുള്‍പ്പെടെ അവഗണനയെന്ന ശോഭസുരേന്ദ്രന്റെ പരാതിക്ക് തൊട്ടുപുറകേ, പി കെ കൃഷ്ണദാസിന് സ്വാധീനമുളള കോഴിക്കോട് ജില്ല ഘടകം അവര്‍ക്ക് പിന്തുണ നല്‍കുന്നത് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചനയാണ്.

webdesk13: