X

സി.പി.എം നേതാവ് ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമി കേസ്: തെളിവ് സ്വീകരിക്കാതെ ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി

സി.പി.എം നേതാവ് ജോര്‍ജ് എം തോമസിനെതിരായ മിച്ചഭൂമിക്കേസില്‍ പരാതിക്കാരില്‍ നിന്ന് തെളിവ് സ്വീകരിക്കാതെ ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. തോട്ടുമുക്കത്തെ ഭൂമിയില്‍ തെളിവെടുപ്പിനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ പരാതിക്കാരില്‍ നിന്ന് തെളിവ് സ്വീകരിക്കാതെ മുങ്ങാന്‍ ശ്രമിച്ചത്. പരാതിക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ രേഖകള്‍ സ്വീകരിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.

മിച്ചഭൂമിയെന്ന് 2000ല്‍ ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തുകയും തിരിച്ചുപിടിക്കാന്‍ 2003ല്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്ത കേസിലാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. മിച്ചഭൂമിയായ 16 ഏക്കര്‍ 40 സെന്റ് സ്ഥലം ജോര്‍ജ് എം തോമസ് കൈവശം വച്ചെന്നായിരുന്നു കണ്ടെത്തല്‍. ഈ ഭൂമിയില്‍ തന്നെയാണ് ജോര്‍ജ് എം തോമസ് വീട് വച്ച് താമസിക്കുന്നതും.

പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഇവിടെയെത്തി പരാതിക്കാരോട് തെളിവ് ഹാജരാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

ഇതുപ്രകാരം രേഖകളുമായെത്തിയ പരാതിക്കാരെ കാണാനോ, അവരുടെ ഭാഗം കേള്‍ക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഓതറൈസ്ഡ് ഓഫീസര്‍ ഉള്‍പ്പെടെ പരാതിക്കാരുടെ മുന്നില്‍പ്പെടാതെ കാറില്‍ക്കയറി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

മിച്ചഭൂമി കേസില്‍ അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ മാസം 26ന് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി.

രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ജോര്‍ജ് എം തോമസിനെ സംരക്ഷക്കുന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

 

webdesk13: