Connect with us

kerala

വിരമിക്കൽ സല്‍ക്കാരത്തിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ എത്തിയ മിനി കുഴഞ്ഞുവീഴുകയായരുന്നു

Published

on

വിരമിക്കുന്നതിന് മുന്നോടിയായി സഹപ്രവര്‍ത്തകര്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു.

വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ കാരേറ്റ് സ്വദേശിനി മിനിയാണ് (56) മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഹോട്ടലിലായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ എത്തിയ മിനി കുഴഞ്ഞുവീഴുകയായരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

kerala

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഗുണനിലവാര പരിശോധന വേണ്ടെന്ന് സര്‍ക്കാര്‍; നിരുത്തരവാദപരമെന്ന് പ്രതിപക്ഷ നേതാവ്

കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാല്‍ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്. ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാല്‍ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്. ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നു.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

തിരുവനന്തപുരത്ത് വെങ്ങാനൂര്‍ ഉച്ചക്കട എല്‍.പി സ്‌കൂളിലും കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലും കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലും ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി യു.പി.എസിലും ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവങ്ങള്‍ കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സേഫ് ഫുഡ് ആന്റ് ഹെല്‍ത്ത് ഡയറ്റ്‌സ് ഫോര്‍ സ്‌കൂള്‍ ചില്‍ഡ്രന്‍ റെഗുലേഷന്‍-2020 മൂന്നാം വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.
കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്.

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന വേണ്ടെന്ന് തീരുമാനിച്ചതിലൂടെ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഉത്തരവ് പിന്‍വലിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

EDUCATION

വേദഗ്രന്ഥങ്ങള്‍ ഒഴിവാക്കി കോഴിക്കോട് എന്‍.ഐ.ടി; റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

എന്‍.ഐ.ടിയുടെ ലൈബ്രറിയില്‍ നിന്നും മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി.

Published

on

തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)യുടെ വിവാദ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. എന്‍.ഐ.ടിയുടെ ലൈബ്രറിയില്‍ നിന്നും മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയതിനെതിരെയാണ് ഹര്‍ജി.

എന്‍.ഐ.ടി സമീപകാലത്ത് സ്വീകരിച്ചുവരുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അന്‍വര്‍ നാസറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം.

Continue Reading

india

ബി.ജെ.പി തരംഗമില്ല; ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍

തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

Published

on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുക. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം 19 എം.പിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോണ്‍ഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോണ്‍ഗ്രസിന്റെ ചരിത്രവും.

ആ ചരിത്രവും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നല്‍കുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഡി.കെ ശിവകുമാര്‍ ചോദിച്ചു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താന്‍ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, സാമ്പത്തിക രംഗം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending