X

നിലയുറപ്പിച്ച് സ്മിത്തും ലബുഷെയ്‌നും; ഓസീസ് ശക്തമായ നിലയില്‍

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഓസീസിന് 197 റണ്‍സ് ലീഡായി. അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ട് സ്റ്റീവ് സ്മിത്തും (29*) മാര്‍നസ് ലബുഷെയ്‌നും (47*) ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണര്‍ (13), വില്‍ പുകോവ്‌സ്‌കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

അതിനിടെ ഋഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് കൂടുതല്‍ തിരിച്ചടിയായി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരിക്കുന്നത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായ ഇന്ത്യ 94 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.

വാലറ്റത്തിനൊപ്പം സ്‌കോര്‍ ഉയര്‍ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 200 കടത്തിയത്. 37 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.

മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
പിന്നാലെ ഹനുമ വിഹാരി റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലു റണ്‍സ് മാത്രമായിരുന്നു വിഹാരിയുടെ സമ്പാദ്യം.

എന്നാല്‍ തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര ഋഷഭ് പന്ത് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ പന്തിനെ ഹെയെസല്‍വുഡ് പുറത്താക്കി. 67 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 36 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. ആര്‍. അശ്വിന്‍ (10), നവ്ദീപ് സെയ്‌നി (4), ബുംറ (0), സിറാജ് (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

web desk 3: