X

തിരുവന്തപുരത്ത് പൊലീസ് ഹാജരാക്കിയ പതിനഞ്ചുകാരനായ പ്രതി വനിതാ മജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചു

ലഹരിമരുന്നിന് അടിമപ്പെട്ട 15കാരന്‍ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചു. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ പൊലീസ് രാത്രിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കൈയ്യില്‍ കുത്തി സ്വയം മുറിവേല്‍പ്പിച്ചു. ഈ സമയം ചേംബറിന് പുറത്തായിരുന്ന പൊലീസുകാര്‍ ബഹളം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജുവൈനല്‍ ഹോമിലേക്ക് മാറ്റി. സംഭവം മജിസ്‌ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രി പത്തോടെയാണ് 15കാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയുടെ മുമ്പാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവൈനല്‍ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ മജിസ്‌ട്രേട്ടിനോട് സംസാരിക്കുമ്പോഴാണ് കുട്ടി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചത്.

തിരുവനന്തപുരം, കൊച്ചി ജുവൈനല്‍ കോടതികളിലാണ് സംസ്ഥാനത്ത് ഏറ്റഴും കൂടുതല്‍ ലഹരിമരുന്ന് കേസുകള്‍ പരിഗണനക്ക് വരുന്നത്.

webdesk13: